കൊച്ചി: മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് കലാലോകം. സ്‌റ്റേജ് പരിപാടി കഴിഞ്ഞ് സഹപ്രവർത്തകരുമൊത്ത് മടങ്ങവേ രാത്രിയിലുണ്ടായ വാഹനാപകടത്തിലാണ് സുധി ഈ ലോകത്തോട് വിട പറഞ്ഞത്.
സുധിയുമൊത്ത് അവസാന വേദി പങ്കുവെച്ച ടിനി ടോം ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോ ആരാധകർക്കും നൊമ്പരമായി. അവസാന പരിപാടിക്ക് ശേഷം പിരിഞ്ഞുപോകുന്നതിന് മുൻപ് സുധിയുടെ ആഗ്രഹപ്രകാരമായിരുന്നു ഫോട്ടോ എടുത്തതെന്ന് ടിനി ടോം പറഞ്ഞു.
പരിപാടി കഴിഞ്ഞ് രണ്ട് വണ്ടികളിലായിരുന്നു ഞങ്ങൾ തിരിച്ചത്. പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം, എന്നിട്ടു ഈ ഫോട്ടോ അയച്ചും തന്നു. ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചതെന്ന വാക്കുകളോടെയാണ് ടിനി ടോം ചിത്രം പങ്കുവെച്ചത്. ബിനു അടിമാലിക്കും കലാഭവൻ പ്രജോദിനും ടിനിക്കുമൊപ്പമാണ് സുധി ആ സെൽഫിക്ക് പോസ് ചെയ്തത്.
കോഴിക്കോട് വടകരയിൽ പ്രോഗ്രാം കഴിഞ്ഞ് മടങ്ങവേ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ
സുധിയും നടനും മിമിക്രി കലാകാരനുമായ ബിനു അടിമാലിയുമുൾപ്പെടെയുളളവരും സഞ്ചരിച്ച കാർ ഒരു പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ രക്തത്തിൽ കുളിച്ച നിലയിലാണ് പുറത്തെടുത്തത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം.
ഗുരതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. എന്നാൽ ഇതിനിടെയുണ്ടായ ഹൃദയാഘാതം സുധിയുടെ ജീവനെടുക്കുകയായിരുന്നു. ഇവർക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവർ ചികിത്സയിലാണ്.
വൈകിട്ട് കൊച്ചിയിൽ സുധിയുടെ മൃതദേഹത്തിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപി ഉൾപ്പെടെയുളളവർ ആദരാഞ്ജലി അർപ്പിച്ചു.
Discussion about this post