തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ രൂപപ്പെട്ട ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ കൂടുതൽ കരുത്താർജ്ജിക്കുകയും , ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബിപോർജോയ് (Biparjoy)എന്ന പേരിലാകും ഈ ചുഴലിക്കാറ്റ് അറിയപ്പെടുക.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന പുതിയ വിവരം. വരും മണിക്കൂറുകളിൽ ഇത് അതിതീവ്ര ന്യൂനമർദ്ദമായി മാറും. ശേഷം 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ബംഗ്ലാദേശാണ് കാറ്റിന് ബിപോർജോയ് എന്ന് പേര് നൽകിയിട്ടുള്ളത്.
ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ സംസ്ഥാനത്ത് മഴയുടെ ശക്തിവർദ്ധിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ തന്ന വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ചുഴലിക്കാറ്റ് രൂപപ്പെടാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ചവരെ കടലിൽ പോകരുതെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. കടൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post