ന്യൂഡൽഹി ; ബിജെപിക്കെതിരായ നീക്കങ്ങൾ ലക്ഷ്യമിട്ട് പ്രതിപക്ഷ പാർട്ടികൾ നടത്താനിരുന്ന യോഗം മാറ്റിവെച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണ് യോഗത്തിനു മുൻകയ്യെടുക്കുന്നത്. വിദേശത്തുള്ള രാഹുൽ ഗാന്ധിയ്ക്ക് യോഗത്തിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെച്ചത്. ചികിത്സയ്ക്കായി സോണിയ ഗാന്ധിയും വിദേശത്താണ്. പ്രിയങ്കയും സോണിയക്കൊപ്പമാണ്.
ഈ മാസം 12 ന് ആയിരുന്നു പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തത്. ബിഹാറിലെ പട്നയിൽ വെച്ച് നടത്താനായിരുന്നു തീരുമാനം. ഈ മാസം 23 നു പട്നയിൽ തന്നെ യോഗം ചേരാനാണ് വീണ്ടും ആലോചിക്കുന്നത്. സർക്കാരുമായി ബന്ധപ്പെട്ട ചടങ്ങുള്ളതിനാൽ 12 നു പങ്കെടുക്കാനാവില്ലെന്ന് ഡിഎംകെയും അറിയിച്ചിരുന്നു.
മറ്റ് പ്രതിപക്ഷ കക്ഷികളോട് കൂടിയാലോചന നടത്താതെയാണ് 12 നു യോഗം നടത്താൻ നിതീഷ് തീരുമാനിച്ചതെന്ന പരാതിയും ഇതിനിടെ ഉയർന്നിരുന്നുണ്ട്. മമത ബാനർജിയുടെ നിർദേശം അനുസരിച്ചാണ് നിതീഷ് പട്ന വേദിയാക്കിയത്. അടുത്തിടെ ബംഗാളിൽ കോൺഗ്രസ് എംഎൽഎയെ തൃണമൂലിൽ ചേർത്തതിൽ ഹൈക്കമാൻഡിന് കടുത്ത അമർഷമുണ്ട്.
പ്രതിപക്ഷ ഐക്യ നീക്കങ്ങളുടെ നേതൃത്വം നിതീഷും മമതയും ഏറ്റെടുക്കാൻ ശ്രമിക്കുന്നുവെന്ന സംശയവും കോൺഗ്രസ് നേതൃത്വത്തിനിടയിലുണ്ട്. യോഗം നീട്ടാൻ ഇതും പ്രധാന കാരണമായെന്നാണ് റിപ്പോർട്ടുകൾ. ഹിമാചൽപ്രദേശിലെ ഷിംലയിലും വൈകാതെ പ്രതിപക്ഷ യോഗം പരിഗണനയിലുണ്ട്. കോൺഗ്രസാണ് ഇതിനു മുൻകയ്യെടുക്കുന്നത്. ഇക്കാരണവും നിതീഷ് വിളിച്ച യോഗം മാറ്റിവെയ്ക്കാൻ കാരണമായെന്നാണ് മറ്റൊരു റിപ്പോർട്ട്.
Discussion about this post