ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒന്നാം ദിനം ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ഓസീസ് 3 വിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്തു. 146 റൺസുമായി ട്രവിസ് ഹെഡും 95 റൺസുമായി സ്റ്റീവൻ സ്മിത്തുമാണ് ക്രീസിൽ. ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ഓസ്ട്രേലിയയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.
പിരിയാത്ത നാലാം വിക്കറ്റിൽ ഹെഡും സ്മിത്തും ചേർന്ന് ഇതുവരെ 251 റൺസാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ലബൂഷെയ്ന്റെ വിക്കറ്റ് വീണ ശേഷം ക്രീസിലെത്തിയ ഹെഡ് തുടക്കം മുതൽ ആക്രമിച്ച് കളിക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടമാണ് ഹെഡ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഹെഡ്, 106 പന്തിൽ 22 ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെയാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.
അവസാന സെഷനിൽ ഹെഡ് ആക്രമണം തുടരുകയും സ്മിത്ത് നിലയുറപ്പിക്കുകയും ചെയ്തതോടെ ഇന്ത്യൻ ബൗളർമാർ നിരാശരായി. വിക്കറ്റ് വീഴ്ത്താൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നതോടെ ബൗളർമാർ നിസ്സഹായരായി.
തുടക്കത്തിൽ മോശം ഷോട്ടുകൾ കളിച്ച ഹെഡിനെ പുറത്താക്കാൻ ശ്രമിക്കാതിരുന്നത് ഇന്ത്യൻ ബൗളർമാർക്ക് പിന്നീട് വിനയായി. എന്നാൽ തുടക്കം മുതൽ ശ്രദ്ധയോടെയാണ് സ്മിത്ത് കളിച്ചത്. ചില പന്തുകൾ എഡ്ജ് ആയെങ്കിലും, സ്ലിപ്പിന് പിന്നിലും ആളില്ലാ മേഖലകളിലും അവ വീണതോടെ ആത്മവിശ്വാസം പ്രകടമാക്കിയ സ്മിത്ത് പിന്നീട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
നേരത്തേ, ലഞ്ചിന് മുൻപ് ഇന്ത്യക്കായിരുന്നു മത്സരത്തിൽ മുൻതൂക്കം. മികച്ച ഫോമിലുള്ള ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജയെ മുഹമ്മദ് സിറാജ് പൂജ്യത്തിന് പുറത്താക്കി. 43 റൺസെടുത്ത് പിടിച്ചു നിൽക്കാൻ ശ്രമിച്ച വാർണറെ ശാർദുൽ ഠാക്കൂറും മടക്കി. 26 റൺസെടുത്ത ലബൂഷെയ്നെ ലഞ്ചിന് ശേഷം ഷമി ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു.
തുടക്കത്തിൽ ലഭിച്ച മുൻതൂക്കം മുതലാക്കാനാകാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ടോസ് നേടിയിട്ടും ബൗൾ ചെയ്യാനുള്ള രോഹിത് ശർമ്മയുടെ തീരുമാനവും ചോദ്യം ചെയ്യപ്പെടുകയാണ്. രണ്ടാം ദിനം സെഞ്ച്വറിയും കടന്ന് മുന്നേറാൻ സ്മിത്തിനെ കൂടി അനുവദിച്ചാൽ, മത്സരത്തിൽ ഇന്ത്യക്ക് കനത്ത വില നൽകേണ്ടി വരും എന്നത് ഏറെക്കുറെ ഉറപ്പാണ്.
Discussion about this post