കോഴിക്കോട്: കോൺഗ്രസ് പുനസംഘടനയിൽ മുസ്ലിം വിഭാഗത്തെ അവഗണിച്ചുവെന്ന ആരോപണവുമായി സുന്നി നേതാവ് സത്താർ പന്തല്ലൂർ. ബ്ലോക്ക് പുന:സംഘടിപ്പിച്ചപ്പോൾ കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ പേരിന് പോലും മുസ്ലീങ്ങളില്ലെന്നാണ് വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാൾ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 37% മുസ്ലിം ജനസംഖ്യയുള്ള കാസർകോടും, 32% മുസ്ലീങ്ങളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരുമെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു. കോൺഗ്രസ് പുന:സംഘടനയുടെ പട്ടികയും സത്താർ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
നീണ്ട ഇടവേളക്ക് ശേഷം താഴെതട്ടിൽ കോൺഗ്രസ് ഒരു പുന: സംഘടന പൂർത്തിയാക്കി. 140 അസംബ്ലി മണ്ഡലങ്ങളിൽ 280 ബ്ലോക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചു. ജാതി-മത -ഗ്രൂപ്പ്-പ്രാദേശിക സമവാക്യങ്ങൾ പാലിച്ചാണ് തങ്ങൾ പുന: സംഘടനകൾ നടത്തുന്നത് എന്ന് പരസ്യമായി സമ്മതിക്കാൻ മടിയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ഇത്തവണ ബ്ലോക്ക് പുന:സംഘടിപ്പിച്ചപ്പോൾ കാസറഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പേരിനു പോലും ഒരു മുസ്ലിമില്ല. മലപ്പുറത്ത് ഡിസിസി പ്രസിഡണ്ടിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും, പത്തനം തിട്ടയിലും ഒരു ബ്ലോക്ക് പ്രസിഡണ്ടിനെ വെക്കാൻ പോലും കോൺഗ്രസ് കാട്ടാതിരിക്കുന്നത് മനസ്സിലാകും. പക്ഷെ 37% മുസ്ലിം ജനസംഖ്യയുള്ള കാസറഗോട്ടും, 32% മുസ്ലിംകളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരും.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ കർണ്ണാടകയിലടക്കം മുസ്ലിംകൾക്ക് രണ്ട് ചോയ്‌സില്ല. എന്നാൽ കേരളത്തിൽ മലബാറിനെ മാത്രമെടുത്താൽ കണ്ണൂരിലും, വയനാട്ടിലും രണ്ടു വീതവും മലപ്പുറത്തും, പാലക്കാടും ഓരോന്നിലും കോൺഗ്രസിന്റെ നിയമസഭ വിഹിതം ഒതുങ്ങുന്നു. ഇതിലെ രാഷ്ട്രീയ സന്ദേശത്തിനു മുന്നിൽ കോൺഗ്രസ് നേതൃത്വം കണ്ണടക്കുന്നതിന്റെ കൂടി ഫലമാണ് തുടർഭരണം. വയനാട് രാഹുൽ ഗാന്ധിയുടെ മണ്ഡല ആസ്ഥാനമാണ് എന്നു പോലും പുനസംഘടനയിൽ നേതൃത്വം ഓർത്തില്ല. കൊണ്ടറിഞ്ഞാലും ചിലർ പഠിക്കില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ല.
Discussion about this post