ആലപ്പുഴ: മാരാരിക്കുളം ബീച്ച് സ്വകാര്യ വ്യക്തിയ്ക്ക് തീറെഴുതി കൊടുത്ത പിണറായി വിജയൻ സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ബിജെപി. സർക്കാരിന്റെ നിയമവിരുദ്ധ നീക്കത്തിനെതിരെ ഉപവാസം അനുഷ്ഠിക്കാൻ ഒരുങ്ങുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ നാളെ രാവിലെ മുതൽ ഉപവാസം അനുഷ്ഠിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബീച്ചും അതുമായി ബന്ധപ്പെട്ട് കിടക്കുന്ന ഏക്കറ് കണക്കിന് സ്ഥലവും സർക്കാർ തീറെഴുതി കൊടുത്തിരിക്കുകയാണ്. ഏകദേശം 23,000 മീറ്റർ സ്‌ക്വയർ കടലും 20,000 മീറ്റർ സ്‌ക്വയർ തീപ്രദേശവും ഒരു സ്വകാര്യ വ്യക്തിക്ക് അഡ്വഞ്ചർ ടൂറിസം നടത്താനെന്ന പേരിൽ വിട്ടു നൽകിയിരിക്കുകയാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലറാണ് നിയമവിരുദ്ധമായ കരാറിൽ സർക്കാരിന് വേണ്ടി ഒപ്പ് വെച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ബിജെപി സമരരംഗത്ത് ഇറങ്ങുന്നത്.
വെറും ആറുമാസം മുൻപ് തട്ടിക്കൂട്ടിയ എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയ്ക്കാണ് മാരാരിക്കുളം ബീച്ച് പിണറായി സർക്കാർ എഴുതി നൽകിയത്. ആലപ്പുഴ എംഎൽഎ അടക്കമുള്ളവരുടെ ബിനാമി ഇടപാട് ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം നേതാക്കളുടെ പേരുകളും ബീച്ച് പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തു വന്നിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീരപ്രദേശത്തു നിന്നും മത്സ്യ തൊഴിലാളികളെ ആട്ടിയോടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തരമൊരു പദ്ധതി വന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ജോലി ലഭിക്കും എന്നു പറഞ്ഞ് പാവങ്ങളെ സിപിഎം തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാരാരിക്കുളം കടപ്പുറത്തെ പുറമ്പോക്കുൾപ്പെടെ 1.10 ഏക്കർ ഭൂമിയാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സാഹസിക ടൂറിസം പദ്ധതി നടപ്പാക്കുന്ന സ്വകാര്യ കമ്പനിക്കു വാടകയ്ക്കു നൽകിയിരിക്കുന്നത്. ഇതിൽ ജലാശയവും ഉൾപ്പെടും. കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പുവെച്ച ലൈസൻസ് കരാർപ്രകാരം 3.60,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. ആദ്യവർഷം 70,800 രൂപയാണ് ലൈസൻസ് ഫീസ്. പിന്നീടുള്ള മൂന്നുവർഷവും 10 ശതമാനം വർധനയുണ്ടാകും. 2026 മാർച്ച് 31-ന് കരാർക്കാലാവധി അവസാനിക്കും.
Discussion about this post