ന്യൂഡൽഹി: ജാതിയുടെ പേരിൽ 42 വർഷം മുമ്പ് നടന്ന കൊലപാതകക്കേസിൽ 90 വയസ്സുകാരന് ശിക്ഷ വിധിച്ച് കോടതി.ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ഗംഗാ ദയാലിനെയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 1981 ഡിസംബർ 30ന് ഉത്തർപ്രദേശിലെ സാധുപൂരിൽ 10 പേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
കുറേപേർ എൻറെ വീടിൻറെ പരിസരത്തേക്ക് ഓടിവന്ന് വെടിവെയ്ക്കുന്നു,-75 വയസ്സുള്ള പ്രേംവതി അന്നത്തെ സംഭവത്തെ കുറിച്ച് ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. “അവർ ഓടിവന്ന് ഞങ്ങൾക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി,” മിനിറ്റുകൾക്കുള്ളിൽ, എൻറെ മൂന്ന് മക്കൾ – 10 ഉം എട്ടും വയസ്സുള്ള ആൺമക്കളും 14 വയസ്സുള്ള മകളും വേടിയെറ്റ് മരിച്ചു”. അന്ന് തനിക്കേറ്റ പരിക്കിൻറെ പാടുകൾ കോടതിവിധിക്ക് ശേഷം വീട്ടിലെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് പ്രേംവതി കാണിച്ചുകൊടുത്തു. വലതുകാലിന് വെടിയേറ്റ പാടുകളായിരുന്നു അത്. മുറിവ് ഉണങ്ങി, പക്ഷേ വടു അവശേഷിക്കുന്നു, പ്രേംവതി പറഞ്ഞു. പ്രേംവതി ഉൾപ്പെടെ രണ്ടു സ്ത്രീകൾക്കും അന്ന് പരിക്കേറ്റിരുന്നു.
ഫിറോസാബാദ് ജില്ലാ കോടതി ജഡ്ജി ഹർവീർ സിംഗ് ആണ് കേസിൽ വിധി പറഞ്ഞത്. കേസിലെ ഏക പ്രതിയായ ഗംഗാ ദയാലിന് ജീവപര്യന്തം തടവും 55,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഗംഗാ ദയാൽ 13 മാസം കൂടി ജയിലിൽ കിടക്കേണ്ടി വരും. 10 പ്രതികളിൽ ഒമ്പത് പേർ വിചാരണയ്ക്കിടെ മരിച്ചതായി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ജാതിയുടെ പേരിലാണ് സംഘർഷമുണ്ടായത്. യാദവ ജാതിയിൽപ്പെട്ട ഒരാളുടെ ഉടമസ്ഥതയിലുള്ള റേഷൻ കടയെക്കുറിച്ച് ചിലർ പരാതിപ്പെട്ടതിനെത്തുടർന്നാണ് ജാതി തിരിഞ്ഞ് സംഘർഷമുണ്ടായത്. അത് അക്രമത്തിലേക്ക് നയിച്ചെന്നും സർക്കാർ അഭിഭാഷകൻ ഉപാധ്യായ പറഞ്ഞു.
കുറ്റകൃത്യം അക്കാലത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും സംസ്ഥാന മുഖ്യമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗും ഇവിടെ സന്ദർശിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഞങ്ങൾക്ക് നീതി ലഭിച്ചില്ല. എന്നാൽ അടൽ ബിഹാരി വാജ്പേയ് ആണ് നീതി ഉറപ്പാക്കുമെന്ന് വാക്കു തന്ന് ഞങ്ങളുടെ കൂടെ നിന്നത്. “മരിച്ചവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു, പക്ഷേ ഞങ്ങൾക്ക് നീതി ലഭിക്കാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു,” കോടതി വിധിയോട് പ്രതികരിക്കാൻ വന്ന മാദ്ധ്യമപ്രവർത്തകരിൽ നിന്നാണ് ഗ്രാമവാസികൾ ശിക്ഷയെക്കുറിച്ച് അറിഞ്ഞതെന്ന് പ്രേംവതി പറഞ്ഞു. “കോടതികളിൽ നിന്ന് നീതി ലഭിക്കാൻ 42 വർഷമെടുത്തു. അഞ്ചാറു വർഷത്തിനുള്ളിൽ ഒരു ശിക്ഷ വന്നിരുന്നെങ്കിൽ, ഞങ്ങളുടെ മുതിർന്നവർ സമാധാനത്തോടെ മരിക്കുമായിരുന്നു,” ഗ്രാമവാസികൾ കൂട്ടിച്ചേർത്തു.
കോടതിയുടെ അധികാര പരിധി മാറിയതാണ് കേസിൻറെ വിചാരണ വൈകാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകം നടക്കുമ്പോൾ കുറ്റകൃത്യം നടന്ന ഗ്രാമം മെയിൻപുരി എന്ന ജില്ലയുടെ ഭാഗമായിരുന്നു. എന്നാൽ 1989-ൽ ഇത് പുതുതായി രൂപീകരിച്ച ഫിറോസാബാദ് ജില്ലയുടെ ഭാഗമായി. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് 2001-ൽ കേസ് ഫിറോസാബാദ് കോടതിയിലേക്ക് മാറ്റിയത്.
പഴയ കേസുകൾ അടിയന്തിരമായി തീർപ്പാക്കണമെന്ന് യോഗി സർക്കാരിൻറെ നിർദ്ദേശത്തെതുടർന്നണ് 2021 ൽ ഹർജിയിൽ വാദം കേട്ടത്. കുറ്റം ചെയ്താൽ നിയമം നിങ്ങളെ പിടികൂടുമെന്ന സന്ദേശം പൊതുജനങ്ങൾക്ക് നൽകാനാണ് സർക്കാരും ജുഡീഷ്യറിയും ശ്രമിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ ഉപാധ്യായ പറയുന്നു.
Discussion about this post