മണിപ്പൂരിൽ അക്രമികൾ ഗുരുതരമായി പരിക്കേൽപ്പിച്ച ബിജെപി എംഎൽഎ വുംഗ്‌സാഗിൻ വാൾട്ടെയുടെ നില ഗുരുതരമായി തുരുന്നു. കഴിഞ്ഞ മാസം നാലിന് മുഖ്യമന്ത്രി ബിരേൻ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങുമ്പോഴാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. 61കാരനായ വുംഗ്‌സാഗിൻ വാൾട്ടെ ആരോഗ്യം വീണ്ടെടുക്കാൻ മാസങ്ങളോളം എടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ശബ്ദം നഷ്ടമായിരുന്നു. ഓർമ്മശക്തിക്കും കാര്യമായ തകരാറുകൾ സംഭവിച്ചു. നിലവിൽ അദ്ദേഹം അദ്ദേഹത്തിന് സ്വയം നടക്കാനോ സ്വന്തം കാര്യങ്ങൾ ചെയ്യാനോ ആകാത്ത സാഹചര്യമാണുള്ളത്.
കുകി വിഭാഗത്തിൽ പെട്ട വുംഗ്‌സാഗിൻ വാൾട്ടെ ഇത് മൂന്നാം വട്ടമാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നത്. മണിപ്പൂർ മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തിലെ അംഗമായിരുന്നു വുംഗ്‌സാഗിൻ വാൾട്ടെ. കലാപകാരികളുടെ ആക്രമണത്തിൽ അദ്ദേഹത്തിന്റെ തലയോട്ടി തകർന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കഴിഞ്ഞ ഒരു മാസമായി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം.
മുഖത്തും താടിയെല്ലിനും പരിക്കേറ്റതിനാൽ താടിയെല്ലിന് പ്ലാറ്റിനം പ്ലേറ്റ് ഇട്ടിട്ടുണ്ട്. അതിക്രൂരമായ ആക്രമണമാണ് കലാപകാരികളിൽ നിന്നും പിതാവിന് ഏൽക്കേണ്ടി വന്നതെന്ന് അദ്ദേഹത്തിന്റെ മകനായ ജോസഫ് വാൾട്ടെ ആരോപിച്ചു. ശരീരത്തിന്റെ പല ഭാഗത്തും ഗുരുതരമായ പരിക്കുകളാണുള്ളത്. ആക്രമണം പിതാവിനെ ലക്ഷ്യമിട്ട് തന്നെ നടത്തിയതാണെന്നും ജോസഫ് ആരോപിച്ചു. വുംഗ്‌സാഗിന്റെ വാഹനത്തിന്റെ ഡ്രൈവർ അന്ന് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Discussion about this post