ആറ് വയസുള്ള സ്വന്തം മകളെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊന്നു, ശബ്ദം കേട്ട് ഓടിവന്ന അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ആലപ്പുഴയിൽ നടന്ന ഈ കൊടുംക്രൂരതയുടെ ഞെട്ടലിലാണ് നാട്. പുന്നമൂട് ആനക്കൂട്ടിൽ വീട്ടിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഓടിയെത്തിയ ആളുകൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയും മകന്റെ ആക്രമണത്തിൽ നിന്ന് സഹായം തേടുന്ന ഒരമ്മയെയുമാണ്. അപ്പോഴും കൈയ്യിൽ ആയുധവുമായി അച്ഛൻ ശ്രീമഹേഷ് വീടിന് പുറത്തുണ്ടായിരുന്നു. സഹായിക്കാനെത്തിയ ആളുകൾക്ക് നേരെ ശ്രീമഹേഷ് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു.
ആ ഞെട്ടിക്കുന്ന കാഴ്ചകളിൽ നിന്ന് നാട് മുക്തമായിട്ടില്ല. ഇന്നലെ വരെ വീട്ടിൽ കളിച്ചും ചിരിച്ചും നടന്ന ബാഗും കുടയുമെടുത്ത് സ്‌കൂളിൽ പോയ നക്ഷത്രയുടെ ചിത്രം മാദ്ധ്യമങ്ങളിൽ നിറയുമ്പോൾ, കണ്ണീരോടെയല്ലാതെ ആർക്കുമത് കാണാനാവുന്നില്ല. എന്നാൽ ഈ ക്രൂരകൃത്യം ചെയ്ത ശ്രീമഹേഷിന്റെ മുഖത്ത് ഒരൽപം പോലും പശ്ചാത്താപമില്ല. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോഴും ഇയാളുടെ മുഖത്ത് ഭാവവ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. മകളുടെ കഴുത്തറുത്ത സിറ്റ് ഔട്ടിലേക്ക് വിരൽചൂണ്ടുമ്പോൾ കൈവിറച്ചില്ല, സംസാരം ഇടറിയില്ല.
”ഞാൻ എൻറെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ” എന്നാണ് തടിച്ചുകൂടിയ ആളുകളോട് ശ്രീമഹേഷ് ചോദിച്ചത്. മകളോടുള്ള വെറുപ്പും വിദ്വേഷവും മാത്രമേ ആ വാക്കുകളിൽ ഉണ്ടായിരുന്നുളളൂ. ‘ അവനെ ഞങ്ങൾക്ക് വിട്ടുതരൂ, ഞങ്ങൾ കൈകാര്യം ചെയ്തോളാം” എന്ന് ഇതെല്ലാം കേട്ടുനിന്ന നാട്ടുകാരും ആക്രോശിച്ചു. തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോഴും കൈകാര്യം ചെയ്യാൻ തയ്യാറായിട്ടാണ് ആളുകളെത്തിയത്. എന്നാൽ ഇത് കണ്ട പോലീസ് പ്രതിക്ക് സംരക്ഷണമൊരുക്കി.
മൂന്ന് വർഷത്തിനിടെ മൂന്ന് മരണങ്ങളാണ് ശ്രീമഹേഷിന്റെ ആനക്കൂട്ടിൽ വീട്ടിൽ നടന്നത്, മൂന്നും അസ്വാഭാവിക മരണങ്ങൾ. നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വർഷം മുൻപാണ് ആത്മഹത്യ ചെയ്തത്. ശ്രീമഹേഷുമായി ഉണ്ടായ കലഹത്തെ തുടർന്ന് വിദ്യ ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് ശ്രീമഹേഷിന്റെ അച്ഛൻ മുകുന്ദൻ ട്രെയിൻ തട്ടി മരിച്ചു. ഇപ്പോഴിതാ നക്ഷത്രയും. വിദേശത്തായിരുന്ന ശ്രീമഹേഷ് അച്ഛന്റെ മരണത്തോടെയാണ് നാട്ടിലെത്തിയത്.
നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണത്തിന് ശേഷം മറ്റൊരു വിവാഹം കഴിക്കാൻ ശ്രീമഹേഷ് തീരുമാനിച്ചിരുന്നു. വനിതാ കോൺസ്റ്റബിളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ മഹേഷിന്റെ സ്വഭാവം മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥ ഈ ബന്ധത്തിൽ നിന്ന് പിന്മാറി. ഇതോടെ ഇവരെ പിന്തുടർന്ന് ശല്യം ചെയ്യാൻ ആരംഭിച്ചതോടെ യുവതി ശ്രീമഹേഷിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ തൊട്ടടുത്ത ദിവസം ഇയാൾ സ്റ്റേഷനിൽ ഹാജരാകേണ്ടതായിരുന്നു. എന്നാൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
എന്നാൽ സ്വന്തം മകളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്താനുളള പ്രധാന കാരണം ഇനിയും വ്യക്തമായിട്ടില്ല. രണ്ടാമത് ഉറപ്പിച്ച് വിവാഹം മുടങ്ങിയത് മുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നക്ഷത്ര വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്ന് പറഞ്ഞ് ഇടയ്ക്കിടെ വാശി പിടിക്കുമായിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപ് നക്ഷത്ര വിദ്യയുടെ പിതാവിനെ ഫോണിൽ വിളിച്ചിരുന്നു.
ഇതേ തുടർന്നുളള പ്രകോപനമാകാം കൊലയിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
നാല് വർഷത്തിലധികമായി പ്രതി മയക്കുമരുന്നിന് അടിമയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഈ ചെറുപ്പക്കാരന്റെ മയക്കുമരുന്ന് ലഹരി ഉപയോഗം വെറും നാല് വർഷം കൊണ്ട് ഈ കുടുംബത്തെ തകർത്തു തരിപ്പണമാക്കിയെന്ന് കുടുംബത്തെ അടുത്തറിയുന്നവർ പറയുന്നു. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും കുഞ്ഞിനെ കൊല്ലാനുള്ള മഴു ദിവസങ്ങൾക്ക് മുൻപ് തന്നെ ഇയാൾ വാങ്ങിവെച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കുട്ടിയോട് മഹേഷിന് വിരോധമുണ്ടായിരുന്നുവെന്നാണ് പോലീസും പറയുന്നത്.
എന്നാൽ നക്ഷത്രയെ മാത്രമല്ല, അമ്മ സുനന്ദയെയും വിവാഹം ആലോചിച്ച പോലീസ് ഉദ്യോഗസ്ഥയെയും കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നുവെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. കൊലയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിൽ എത്തിച്ചപ്പോൾ ആത്മഹത്യാ ശ്രമവും നടത്തി. പെട്ടെന്ന് പ്രകോപിതനായ പ്രതി കഴുത്തിലെയും കയ്യിലെയും ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതോടെ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Discussion about this post