കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാൻ കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാനെ(28)യാണ് 225 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് സംഘം പറഞ്ഞു. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
വീട്ടിൽ പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതിയുടെ കുടുംബാംഗങ്ങൾ തടയാൻ ശ്രമിച്ചെങ്കിലും ഇവരെ മറികടന്ന് പരിശോധന നടത്തുകയായിരുന്നു. സുലൈമാന്റെ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് തൂക്കി എടുക്കുന്നതിനുള്ള ചെറിയ ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. 50 ഗ്രാമിന് 2000 രൂപയാണ് വാങ്ങിയിരുന്നത്. കോളേജ് വിദ്യാർത്ഥികൾക്കടക്കം ഇയാൾ കഞ്ചാവ് നൽകുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
പ്രതിയോട് കഞ്ചാവ് വാങ്ങിയ, എരുമേലി തെക്ക് കരിങ്കല്ലുംമൂഴി പടിഞ്ഞാറെ തടത്തേൽ ആരോമൽ സജിയെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ എടുക്കുന്ന സമയത്തും സുലൈമാന്റെ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ടായിരുന്നു. ഈ ഫോൺ കോളുകൾ അടക്കം എക്‌സൈസ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ എന്നീ സിനിമകളിൽ സുഹൈൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് എക്സൈ് അധികൃതർ അറിയിച്ചു.
Discussion about this post