മലപ്പുറം : തന്റെ പങ്കാളിയെ വീട്ടുകാർ തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി സുമയ്യ ഷെറിൻ. കൂട്ടുകാരി ഹഫീഫയെ വീട്ടുകാർ കൊണ്ടുപോയെന്നും ഇപ്പോൽ വീട്ടുതടങ്കലിൽ വെച്ചിരിക്കുകയാണെന്നും സുമയ്യ പറഞ്ഞു. സംഭവത്തിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിട്ടുണ്ട്.
മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാൻ അനുമതി നൽകിയ ലെസ്ബിയൻ പങ്കാളികളാണ് സുമയ്യ ഷെറിനും ഹഫീഫയും. രണ്ട് വർഷത്തോളമായി ഇരുവരും സൗഹൃദത്തിലാണ്. ജനുവരി 27 ന് ഇരുവരും വീട്ടുവിട്ടിറങ്ങി ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചു. ഇതോടെ ഹഫീഫയുടെ വീട്ടുകാർ മകളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകി.
മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ ഇവർക്ക് കോടതി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അനുമതി നൽകി. ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചതോടെ മെയ് 30 ന് വീണ്ടും വീട്ടുകാരെത്തി ഹഫീഫയെ ബലമായി കൊണ്ടുപോയി എന്നാണ് സുമയ്യ പറയുന്നത്.
ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹഫീഫയെ ഇന്ന് ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. എന്നാൽ യുവതി കോഴിക്കോടായതിനാൽ പത്ത് ദിവസത്തെ സാവകാശം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. എന്നാലിത് ഹഫീഫയുടെ സുരക്ഷയെ ബാധിക്കുമെന്ന് സുമയ്യ പറയുന്നു.
Discussion about this post