തിരുവനന്തപുരം: കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്ന് അരിക്കൊമ്പൻ. ഇവിടേക്ക് കടക്കുന്നതായി അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നാണ് സന്ദേശം കിട്ടിയത്. തമിഴ്‌നാട്-കേരള അതിർത്തിയോട് ചേർന്നുള്ള കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലാണ് അരിക്കൊമ്പൻ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. കന്യാകുമാരി വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 15 പേർ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാർ വനാതിർത്തിയിൽ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ അറിയിച്ചു.
കന്യാകുമാരി വനമേഖലയിൽ അരിക്കൊമ്പൻ എത്തുകയാണങ്കിൽ ജനവാസമേഖലയിൽ എത്താനുള്ള സാധ്യത ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിലെ ആദിവാസികൾ ഉൾപ്പെടെ ആശങ്ക അറിയിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിനൊപ്പം, അതിർത്തി പ്രദേശത്ത് ആന എത്തുകയാണെങ്കിൽ ഉൾക്കാട്ടിലേക്കു കടത്തിവിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അംബാസമുദ്രം, കളക്കട്, കന്യാകുമാരി മേഖലകളിലെ 60 വനംവകുപ്പ് ഉദ്യോഗസ്ഥരെയാണ് അരിക്കൊമ്പനെ നിരീക്ഷിക്കാനായി മാത്രം നിയോഗിച്ചിരിക്കുന്നത്.
ഡാമിനോട് ചേർന്നുള്ള സ്ഥലങ്ങളിലാണ് അരിക്കൊമ്പൻ കൂടുതൽ സമയം ചെലവിടുന്നതെന്നും, പതുക്കെയാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നതെന്നും തമിഴ്‌നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റേഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നലുകൾ പെരിയാർ കടുവാ സങ്കേതത്തിലെ ഉദ്യോഗസ്ഥർക്കാണ് കിട്ടുന്നത്. ഇവിടെ നിന്നും തിരുവനന്തപുരം ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ഇത് കൈമാറുന്നുണ്ട്. നെയ്യാറിന്റെ വനമേഖലയിൽ നിരീക്ഷണം ശക്തമാക്കാനാണ് വനംവകുപ്പ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അപ്പർ കോതയാർ മുത്തുക്കുഴി വനമേഖലയിൽ ആണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം വനംവകുപ്പ് തുറന്ന് വിട്ടത്.
Discussion about this post