കോഴിക്കോട്: ഹയർസെക്കൻഡറി അറബിക് അദ്ധ്യാപകർക്കായുളള പരീക്ഷ വെളളിയാഴ്ച ഉച്ചയ്ക്ക് നിശ്ചയിച്ച പിഎസ് സിക്കെതിരെ തീവ്ര മുസ്ലീം വിശ്വാസികളും സംഘടനകളും രംഗത്ത്. അറബിക് പരീക്ഷയ്ക്കായി അപേക്ഷിക്കുന്നവരിൽ അധികവും മുസ്ലീം വിദ്യാർത്ഥികളാണെന്നും ഇവരുടെ വെളളിയാഴ്ച ജുമുഅ മുടങ്ങുമെന്നും സമയം മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം ഇതിന്റെ പ്രചാരണം വ്യാപകമാക്കി കഴിഞ്ഞു.
പിഎസ് സിയുടെ ഓൺലൈൻ പരീക്ഷാ സെന്ററുകളിലാണ് പരീക്ഷ നടക്കുക. ഈ മാസം 23 ന് വെളളിയാഴ്ച രാവിലെ 11.15 മുതൽ ഉച്ചയ്ക്ക് 1.45 വരെയാണ് പരീക്ഷ നിശ്ചയിച്ചത്. ഇതിനെതിരെയാണ് ചില മുസ്ലീം സംഘടനകളും തീവ്ര മതാനുകൂലികളായവരും രംഗത്തെത്തിയത്.
പിഎസ് സി മനപ്പൂർവ്വമാണ് ആ സമയത്ത് പരീക്ഷ നിശ്ചയിച്ചതെന്നാണ് ഇവരുടെ ആക്ഷേപം. വെളളിയാഴ്ച പ്രാർത്ഥനയ്ക്ക് മുസ്ലീം വിശ്വാസികളിൽ വലിയ പ്രാധാന്യം ഉണ്ടെന്നും അതുകൊണ്ടു തന്നെ അന്ന് അതേസമയം തന്നെ പരീക്ഷ നിശ്ചയിച്ചതിൽ സംശയിക്കണമെന്നുമാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അടക്കം ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.
പരീക്ഷയുടെ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലീം ജമാഅത്തും രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷ എഴുതുന്ന ഭൂരിഭാഗം ആളുകളുടെയും ജുമുഅ നിസ്‌ക്കാരം തടസ്സപ്പെടുത്തുമെന്നതിനാൽ ഒരുനിലക്കും അംഗീകരിക്കാനാകില്ലെന്നും ബന്ധപ്പെട്ടവർ പ്രായോഗിക സമീപനം സ്വീകരിച്ച് ഉദ്യോഗാർഥികൾക്ക് ആശ്വാസം നൽകണമെന്നുമാണ് മുസ്ലീം ജമാഅത്തി്‌ന്റെ ആവശ്യം.
Discussion about this post