നന്ദേത്: മതത്തിന്റെ പേരിലുളള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് ബിജെപിക്ക് ഉളളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ നന്ദേതിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണം മതത്തിന്റെ പേരിലാവരുതെന്ന് ബിജെപി കരുതുന്നു. മതത്തിന്റെ പേരിലുളള സംവരണം ഭരണഘടനാ വിരുദ്ധമാണ്. ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അമിത് ഷായുടെ വാക്കുകൾ
2019 ലെ തിരഞ്ഞെടുപ്പിന് ശേഷം എൻഡിഎയിൽ നിന്ന് മാറി കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്ന ഉദ്ധവ് താക്കറെയുടെ വഞ്ചനയെ അമിത് ഷാ രൂക്ഷമായി വിമർശിച്ചു. താൻ അന്ന് ബിജെപി അദ്ധ്യക്ഷനായിരുന്നു. ശിവസേനയുമായുളള ചർച്ചകൾക്ക് താനും വന്നിരുന്നു. എൻഡിഎയ്്ക്ക് ഭൂരിപക്ഷം കിട്ടിയാൽ ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കാമെന്ന് ഉദ്ധവ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഫലം വന്ന് എൻഡിഎ വിജയിച്ചപ്പോൾ ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേരുകയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
നേരത്തെ കർണാടകയിൽ 4 ശതമാനം മുസ്ലീം സംവരണം ബിജെപി സർക്കാർ എടുത്തുകളഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇത് പുനസ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.
Discussion about this post