ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞ് ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ ഉയർത്തിയ 444 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ സ്‌കോർ 234 റൺസിൽ ഒതുങ്ങി.
ആദ്യ ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയയുടെ സ്‌കോർ 469 റൺസിലെത്തിയിരുന്നു. ഇന്ത്യയുടെ മറുപടി 296 ൽ ഒതുങ്ങി. അർദ്ധസെഞ്ച്വറി പിന്നിട്ട അജിൻക്യാ രഹാനെയും (129 പന്തിൽ 89), ഷാർദ്ദൂൽ ഠാക്കൂറും (109 പന്തിൽ 51) രവീന്ദ്ര ജഡേജയും (51 പന്തിൽ 48) മാത്രമാണ് ഒന്നാം ഇന്നിംഗ്‌സിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
173 റൺസിന്റെ ലീഡാണ് ഓസ്‌ട്രേലിയയ്ക്ക് ഒന്നാമിന്നിംഗ്‌സിൽ ലഭിച്ചത്. രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയയുടെ സ്‌കോർ 270 റൺസിലെത്തി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളും ഉമേഷ് യാദവും മൊഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകളും വീതം നേടി. രണ്ടാമിന്നിംഗ്‌സിൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഇന്നലെ കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 164 എന്ന നിലയിലായിരുന്നു.
44 റൺസെടുത്ത് വിരാട് കൊഹ്ലിയും 20 റൺസുമായി അജിൻക്യാ രഹാനെയുമായിരുന്നു ക്രീസിൽ. എന്നാൽ അവസാന ദിനം 49 റൺസിന് കൊഹ്ലിയും 46 റൺസിന് അജിൻക്യാ രഹാനെയും പുറത്തായതോടെ ഇന്ത്യയുടെ വിധി നിർണയിക്കപ്പെട്ടു തുടങ്ങിയിരുന്നു.
Discussion about this post