വിശാഖപട്ടണം: കോൺഗ്രസ് നേൃത്വത്തിലുണ്ടായിരുന്ന മുൻ യുപിഎ സർക്കാരിന്റെ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ മൻമോഹൻ സർക്കാരിന് യാതൊരു ധൈര്യവും ഉണ്ടായിരുന്നില്ലെന്ന് അമിത് ഷാ പരിഹസിച്ചു. എന്നാലിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണമാണെന്നും രാജ്യത്തെ കൂടുതൽ സുരക്ഷിതമാക്കാനാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഒൻപതാം വാർഷികം പ്രമാണിച്ച് വിശാഖപട്ടണത്ത് സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” യുപിഎ സർക്കാരിന്റെ കാലത്ത് ആരെങ്കിലുമൊക്കെ ഇന്ത്യയിലേക്ക് കടന്ന് വന്ന് ജനങ്ങളുടെ മേൽ ഭീകരത അഴിച്ചുവിടുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അവർക്കെതിരെ ഒന്നും ചെയ്യാൻ മൻമോഹൻ സർക്കാരിന് ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ഒൻപത് വർഷത്തെ ഭരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിച്ചു.
ഉറി, പുൽവാമ ഭീകരാക്രമണങ്ങൾ നടന്ന് പത്ത് ദിവസത്തിനകം അതിർത്തി കടന്ന് ഭീകരർ നടത്തിയ ആക്രമണങ്ങൾക്ക് സർജ്ജിക്കൽ സ്‌ട്രൈക്കും വ്യോമാക്രമണവും വഴി ശക്തമായ മറുപടി നൽകാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയ്ക്ക് സാധിച്ചു. കഴിഞ്ഞ ഒൻപത് വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തിന്റെ അമരത്ത്. നമ്മുടെ ആഭ്യന്തര സുരക്ഷ എന്തു വിലകൊടുത്തും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം പ്രയത്‌നിക്കുന്നു. പാകിസ്താനിൽ അന്ന് ശത്രുക്കളുടെ വീട്ടിൽ കയറിയാണ് അവർക്ക് മറുപടി നൽകിയതെന്നും” അമിത് ഷാ പറഞ്ഞു.
ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ കീഴിലുള്ള സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ‘സംസ്ഥാനത്തെ പല സ്ഥലങ്ങളും ഇന്ന് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. ഭരണകക്ഷിയിലെ ആളുകൾ പോലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. വികസനത്തിനായി കേന്ദ്രം കൈമാറിയ പണം ഇവിടെയുള്ളവർ കട്ടുമുടിച്ചെന്നും” അദ്ദേഹം ആരോപിച്ചു.
Discussion about this post