തിരുവനന്തപുരം: കോതയാർ വനമേഖലയിൽ തുറന്ന് വിട്ട അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ്. ആന ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. അംബാസമുദ്രം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ള വനംവകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന ആറ് സംഘങ്ങളാണ് അരിക്കൊമ്പന്റെ നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നത്.
അരിക്കൊമ്പൻ ജനവാസമേഖലകളിലേക്ക് കടക്കാതെ കർശന നിരീക്ഷണവും തുടരുന്നുണ്ട്. തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലാ ഭരണകൂടങ്ങളുടെ സഹകരണത്തോടെ പൊതുജനങ്ങൾ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു. കളക്കാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദൃശ്യങ്ങളും വനംവകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്.
അരിക്കൊമ്പൻ കേരള അതിർത്തിയിലേക്ക് കടന്നേക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പെരിയാർ ടൈഗർ റിസർവ് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ആന്റിനകളിൽ ഒന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷന് കൈമാറാൻ കേരള വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 20 കിലോമീറ്റർ അകലെ നിന്ന് അരിക്കൊമ്പന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണ് ആന്റിനയിൽ. നെയ്യാർ വനമേഖലയിൽ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നിലവിൽ കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.
Discussion about this post