ഗുവാഹട്ടി: അസമിൽ നാല് അൽഖ്വായ്ദ ഭീകരരെ അറസ്റ്റ് ചെയ്ത് എൻഐഎ. വിവിധയിടങ്ങളിൽ എൻഐഎയും പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയായിരുന്നു നാല് ഭീകരരെയും പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഗോവിന്ദ്പൂർ സ്വദേശി അബ്ദുസ് ശൊബഹാൻ, മാട്ടിയ തിൽപാറ സ്വദേശി ജലാലുദ്ദീൻ ഷെയ്ഖ്, കബൈട്ടാരി സ്വദേശി ഹാഫിസുർ റഹ്‌മാൻ, മർനായ് സ്വദേശി അബ്ദു എന്നിവരാണ് അറസ്റ്റിലായത്. ഈ നാല് പേരും അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഘടകത്തിലെ പ്രധാനികളാണ്. ഗോൽപാറ ജില്ല കേന്ദ്രീകരിച്ച് ഇവർ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എൻഐഎയും പോലീസും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്.
ഇതിൽ അബ്ദുസ് ശൊബഹാൻ, അബ്ദു, ജലാലുദ്ദീൻ എന്നിവർക്ക് അസറുള്ള ബംഗ്ലാ ടീമുമായുള്ള ബന്ധം അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് ഇവരുടെ പ്രധാന പ്രവർത്തനം എന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങൾ വഴിയും അല്ലാതെയുമാണ് ഇവർ സംഘടനയിലേക്ക് യുവാക്കളെ ആകർഷിക്കാറുള്ളത്. ഇവരെ വിവിധ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രേരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post