സോണിയ ഗാന്ധിയെക്കാൾ വസുന്ധര രാജെയ്ക്കാണ് ഗെഹ്ലോട്ട് പ്രാധാന്യം കൊടുക്കുന്നതെന്ന സച്ചിൻ പൈലറ്റിന്റെ വിമർശനത്തിന് മറുപടിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഗാന്ധി കുടുംബമാണ് നിർണായക സ്വാധീനം ചെലുത്തിയതെന്ന് ഗെഹ്ലോട്ട് പറഞ്ഞു. എന്റെ നേതാവ് ആരാണെന്ന് ഞാനാണ് തീരുമാനിക്കുകയെന്നും, അതിൽ മറ്റൊരാൾ എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും ഗെഹ്ലോട്ട് ചോദിക്കുന്നു. തന്നെ നിയമസഭാംഗവും സംസ്ഥാന പാർട്ടി അധ്യക്ഷനും മൂന്ന് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയും ആക്കിയത് ഗാന്ധി കുടുംബമാണെന്നും ഗെഹ്ലോട്ട് പറഞ്ഞു.
” ഖാർഗെ, രാഹുൽ, വേണുഗോപാൽ എന്നിവരുമായി എല്ലാക്കാര്യങ്ങളും സംസാരിച്ചതാണ്. തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കുമെന്ന് ഉറപ്പിച്ചതാണ്. ഹൈക്കമാൻഡിന്റെ നിർദ്ദേശങ്ങൾ എല്ലാവരും അനുസരിക്കുമെന്നാണ് ഞാൻ കരുതുന്നത്. വസുന്ധര രാജെയ്ക്കിരായ അഴിമതിക്കേസുകളിൽ അന്വേഷണം വൈകിപ്പിക്കുകയാണെന്ന സച്ചിൻ പൈലറ്റിന്റെ ആരോപണവും ഗെഹ്ലോട്ട് നിഷേധിച്ചു.
രാജസ്ഥാനിൽ വരുന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നും ഗെഹ്ലോട്ട് പറയുന്നു. ” രാജസ്ഥാനിൽ ബിജെപി നേതാക്കളെ ആരേയും എവിടെയും കാണാനില്ല. അവരുടെ ആക്രോശ് റാലി പരാജയപ്പെട്ടു. അതിന്റെ ഉദ്ദേശത്തെ പോലും ജനങ്ങൾ ചോദ്യം ചെയ്യുന്നു. ജനങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഇവിടെ ലഭിക്കുന്നുണ്ട്. കോൺഗ്രസ് 156 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും” ഗെഹ്ലോട്ട് പറയുന്നു.
Discussion about this post