അഹമ്മദാബാദ്: ഗുജറാത്തിൽ ശക്തമായ കാറ്റും മഴയും. ബിപോർജോയ് ചുഴലിക്കാറ്റ് കരയിലേക്ക് എത്തിയതിനെ തുടർന്നാണ് തീരമേഖലയിൽ ഉൾപ്പെടെ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. സൗരാഷ്ട്ര, കച്ച് ജില്ലകളിലെ തീരമേഖലകളിലാണ് ബിപോർജോയ് വീശി തുടങ്ങിയത്. ദ്വാരക ഉൾപ്പെടെയുളള മേഖലകളിൽ മരങ്ങൾ ഉൾപ്പെടെ കടപുഴകി വീണു. പരസ്യ ബോർഡുകൾ അടക്കം പലയിടത്തും നിലംപതിച്ചിട്ടുണ്ട്.
മുൻകരുതൽ നിർദ്ദേശം നൽകി ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനാൽ കൂടുതൽ അപകടങ്ങൾ പലയിടത്തും ഒഴിവായി. ഗാന്ധിനഗറിലെ എമർജൻസി ഓപ്പറേഷൻസ് സെന്ററിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി. മാണ്ഡ്വിയിൽ ഉൾപ്പെടെ ശക്തമായ കാറ്റ് വീശുന്നുണ്ട്.
വ്യാഴാഴ്ച അർദ്ധരാത്രി വരെ കാറ്റ് കരയിൽ ശക്തമായി വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുളളത്. മുൻകരുതൽ നടപടിയുടെ ഭാഗമായി കച്ചിൽ തീരമേഖലയിൽ കടലിനോട് 10 കിലോമീറ്റർ വരെ അടുത്തു താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
120 വില്ലേജുകളിൽ നിന്നായി ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. രണ്ടിടങ്ങളിലുമായി 94,000 പേരെയാണ് ഒഴിപ്പിച്ചത്.
Discussion about this post