തൃശൂർ: ഗുരുവായൂർ ലോഡ്ജിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കുട്ടികളുടെ പിതാവ് വയനാട് സ്വദേശി ചന്ദ്രശേഖരനെതിരെ(58) കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.
ദേവനന്ദന(8),ശിവനന്ദന(12) എന്നീ കുട്ടികളെയാണ് അച്ഛനായ ഇയാൾ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാൾ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.ചന്ദ്രശേഖരന്റെ ഡയറിയിലെ കുറിപ്പും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.
ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ലോഡ്ജിൽ ജൂൺ 12 ന് രാത്രിയാണ് കുടുംബം മുറിയെടുത്തത്. അടുത്ത ദിവസം രാവിലെ എഴ് മണിയോടെ ചന്ദ്രശേഖരനെ ഹോട്ടലിന് പുറത്തു കണ്ടിരുന്നു. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ മുറി ഒഴിയേണ്ടതായിരുന്നു. എന്നാൽ മൂവരും ഹോട്ടൽ മുറി ഒഴിഞ്ഞില്ല. ഇതേ തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിലിൽ തട്ടി നോക്കിയെങ്കിലും പ്രതികരണം ഉണ്ടായില്ല.തുടർന്ന് ഹോട്ടൽ ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും പൂട്ട് പൊളിച്ച് പരിശോധിക്കുകയുമായിരുന്നു.
Discussion about this post