കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ ബിജെപിയ്‌ക്കെതിരെ ആക്രമണങ്ങളുമായി തൃണമൂൽ കോൺഗ്രസ്. ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധുവിനെ വെട്ടിക്കൊന്നു. കൂച്ച് ബിഹാറിലെ ദിൻഹതയിൽ ആയിരുന്നു സംഭവം.
കിസ്മത് ദസ്ഗ്രാമിലെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന വിശാഖ ദാസിന്റെ സഹോദരി ഭർത്താവ് ശംഭു ദാസ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീട്ടിലെത്തിയ ചില ആളുകൾ ശംഭുവിനെ പുറത്തേക്ക് വിളിച്ചിറക്കി കൂട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഏറെ വൈകിയും ശംഭു തിരികെ എത്തിയില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിൽ പ്രദേശത്തെ പുഴക്കരയിൽ നിന്നാണ് ശംഭുവിന്റെ മൃതദേഹം കണ്ടെത്തിയത്.
പുഴക്കരയിൽ മൃതദേഹം കിടക്കുന്നതായി പ്രദേശവാസികളിൽ ചിലർ പോലീസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു സ്ഥലത്ത് പോലീസ് എത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മൃതദേഹത്തിൽ നിറയെ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് ബിജെപി വ്യക്തമാക്കുന്നത്.
Discussion about this post