കൊച്ചി; അവയവ കച്ചവടമാഫിയയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ലേക് ഷോർ ആശുപത്രിയിലേക്ക് പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസിന്റെ അതിക്രൂരമായ അക്രമം. അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറാൻ നിന്ന പ്രവർത്തകരെ വരെ ലാത്തികൊണ്ടു തല്ലുന്ന കാഴ്ചയാണ് കണ്ടത്.
പോലീസ് മർദ്ദനത്തിൽ ബോധരഹിതനായ പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണന്റെ കോളറിനുൾപ്പെടെ പോലീസ് പിടിച്ചുവലിച്ചു. വനിതാ പ്രവർത്തകരെ ഉൾപ്പെടെയാണ് പോലീസ് വളഞ്ഞിട്ട് തല്ലിയത്. വൻ പോലീസ് സന്നാഹമാണ് പ്രതിഷേധം നേരിടാൻ സ്ഥലത്തുണ്ടായിരുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് ഉൾപ്പടെയുളള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ തുടങ്ങിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്നായിരുന്നു ലാത്തിച്ചാർജ്ജ്. പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയത് സംസ്ഥാന അദ്ധ്യക്ഷൻ ചോദ്യം ചെയ്തതോടെയാണ് പോലീസ് അദ്ദേഹത്തിന് നേരെ രോഷം തീർത്തത്. ബോധരഹിതനായ പ്രവർത്തകനെ കൈയ്യിൽ താങ്ങിപ്പിടിച്ച് പോലീസ് വലയത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ ലാത്തിയുമായി നിന്ന പോലീസുകാർ ഷർട്ടിന്റെ കോളറിനുൾപ്പെടെ കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസ് വാഹനത്തിനുളളിലേക്ക് കയറാൻ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുവന്ന പ്രവർത്തകരെ വീണ്ടും ലാത്തി വെച്ച് മർദ്ദിച്ചത്. സംഭവത്തിൽ യുവമോർച്ച എല്ലായിടങ്ങളിലും വൈകിട്ട് പ്രതിഷേധം നടത്തി. പിറവം മണ്ഡലത്തിൽ നടന്ന പ്രതിഷേധ പ്രകടനം ബിജെപി ജില്ലാ ഉപാദ്ധ്യക്ഷൻ വി എസ് സത്യൻ ഉദ്ഘാടനം ചെയ്തു.
അങ്കമാലിയിലും പ്രതിഷേധം നടന്നു. മുവാറ്റുപുഴയിൽ മണ്ഡലം പ്രസിഡന്റ് വിഷ്ണുജിത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ബിജെപി മണ്ഡലം അദ്ധ്യക്ഷൻ അരുൺ പി മോഹൻ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ വെള്ളൂർക്കുന്നത് നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.
Discussion about this post