ന്യൂയോർക്ക് : ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയവരിൽ പ്രമുഖരും വ്യവസായികളും ഉണ്ടെന്ന് കണ്ടെത്തൽ. അഞ്ച് പേരാണ് അന്തർവാഹിനിയിലുളളത്. ഈ സ്ഥലത്തേക്ക് 35-ലധികം തവണ പോയ ഫ്രഞ്ച് നാവിക വിദഗ്ധനായ പോൾ-ഹെൻറി നർജിയോലെറ്റ് ആണ് ഈ അഞ്ച് പേരിൽ ഒരാൾ.
77 കാരനായ നർജിയോലെറ്റ്, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ സൂക്ഷിപ്പുകൾ സ്വന്തമാക്കുകയും ടൈറ്റാനിക് കപ്പലുമായി ബന്ധപ്പെട്ട് നിരവധി പുരാവസ്തുക്കൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു അമേരിക്കൻ കമ്പനിയായ ആർഎംഎസ് ടൈറ്റാനിക്കിന്റെ അണ്ടർവാട്ടർ റിസർച്ചിന്റെ ഡയറക്ടറാണ് . 1987 നും 2010 നും ഇടയിൽ കമ്പനി എട്ട് ഗവേഷണ പര്യവേഷണങ്ങൾ നടത്തിയിട്ടുണ്ട്.
പാകിസ്താൻ വ്യവസായിയും മകനും ഈ യാത്രയിൽ പങ്കുചേർന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കറാച്ചി ആസ്ഥാനമായ എൻഗ്രോയുടെ വൈസ് ചെയർമാൻ ഷഹ്സാദ ദാവൂദും മകൻ സുലൈമാനും വിനോദ സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമായിരിക്കുകയാണ്.
ഊർജം, കൃഷി, പെട്രോകെമിക്കൽസ്, ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ എൻഗ്രോ കമ്പനിക്ക് വൻ നിക്ഷേപമുണ്ട്. 2022 അവസാനത്തോടെ സ്ഥാപനം 350 ബില്യൺ രൂപ (1.2 ബില്യൺ ഡോളർ) ആണ് വരുമാനം നേടിയത്.
ഷഹ്സാദയുടെ പിതാവ് ഹുസൈൻ ദാവൂദ് പാകിസ്താനിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ഇടംപിടിക്കാറുള്ള വ്യക്തിയാണ്. അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നു വിദ്യാഭ്യാസം നേടിയ അദ്ദേഹം 1960ൽ സ്ഥാപിതമായ ചാരിറ്റബിൾ ഫൗണ്ടേഷനായ ദ ദാവൂദ് ഫൗണ്ടേഷന്റെ ബോർഡിൽ ട്രസ്റ്റിയായും സേവനമനുഷ്ഠിക്കുന്നുണ്ട്.
ബ്രിട്ടീഷ് ശതകോടീശ്വരനായ പര്യവേക്ഷകനായ ഹാമിഷ് ഹാർഡിംഗ്, മുങ്ങിക്കപ്പലിലുണ്ടെന്ന് സംശയിക്കുന്നു. ”ടൈറ്റാനിക് അവശിഷ്ടങ്ങൾക്കടുത്തേക്ക് പര്യടനം നടത്താൻ ഞാൻ ഓഷ്യൻഗേറ്റ് പര്യവേഷണങ്ങളിൽ പങ്കുചേർന്നുവെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. ന്യൂഫൗണ്ട്ലാന്റിൽ 40 വർഷത്തിനിടയിലെ ഏറ്റവും മോശം ശൈത്യം കാരണം, 2023 ലെ ടൈറ്റാനിക്കിലേക്കുള്ള ആദ്യത്തെ ദൗത്യമായിരിക്കും ഇത്. ഇന്നലെ കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിലെ സെന്റ് ജോൺസിൽ നിന്ന് ഞങ്ങൾ യാത്ര ആരംഭിച്ചു. നാളെ പുലർച്ചെ 4 മണിക്ക് ഞങ്ങൾ ഡൈവ് ചെയ്യാൻ പദ്ധതിയിടുന്നു. അതുവരെ ഞങ്ങൾക്ക് ഒരുപാട് തയ്യാറെടുപ്പുകൾ ചെയ്യാനുണ്ട്” ജൂൺ 18 ന്, 58 കാരനായ ഹാമിഷ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.
ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് നടത്തുന്ന വിനോദസഞ്ചാരം ഞായറാഴ്ചയാണ് ആരംഭിച്ചത്. എന്നാൽ ഇത് ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ തീരസംരക്ഷണ സേനയ്ക്ക് അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടമായി. തുടർന്ന് വ്യാപകമായ പരിശോധന ആരംഭിച്ചു. 90 മണിക്കൂർ മാത്രമേ അഞ്ച് പേർക്ക് അന്തർവാഹിനിക്കുള്ളിൽ പിടിച്ചുനിൽക്കാനാകൂ. അപ്പോഴേക്കും ഓക്‌സിജൻ പൂർണമായും ഇല്ലാതാകും. എന്നാൽ 50 മണിക്കൂർ പിന്നിട്ടിട്ടും അന്തർവാഹിനി ഇതുവരെയും കണ്ടെത്താനായിട്ടില്ല.
Discussion about this post