”എനിക്കിപ്പോൾ നീലാകാശം കാണാം, അതിന് മുകളിലുള്ള അവസരങ്ങൾ കാണാം” റിയ മാണ്ഡവി പതുക്കെ കൈ നീട്ടി. പതിവുപോലെ നാണയത്തുട്ടുകൾക്കായുള്ള യാചന അല്ലായിരുന്നു അത്. കൈകൾക്ക് ബലമേറിയത് പോലെ, റൈഫിൾ എടുത്ത് അവൾ ലക്ഷ്യത്തിലേക്ക് നോക്കി. ഇതെനിക്ക് പരിചയമുള്ളതല്ല. പക്ഷേ, ഭിക്ഷാടനം മാത്രമറിയാവുന്ന ഈ കൈകൾ ഇന്ന് തോക്കേന്തുന്നു,വെർട്ടിക്കൽ റോപ്പ് ട്രെയിനിംഗ് ചെയ്യുന്നു”- അവൾ പറഞ്ഞു നിർത്തി. ഇത് റിയയുടെ മാത്രം കഥയല്ല. വർഷങ്ങൾക്ക് മുൻപ് വരെ കുടുംബവും സമൂഹവും പുച്ഛത്തോടെ മാറ്റിനിർത്തിയ, ഇരുട്ടുമുറിക്കുള്ളിൽ അടച്ചിട്ട ഒൻപത് ട്രാൻസ്‌ജെൻഡറുകളുടെ കഥയാണ്. കമ്യൂണിസ്റ്റ് ഭീകരരെ നേരിടാനായി വിദഗ്ധ പരിശീലനം നേടിയ ബസ്തർ ഫൈറ്റേഴ്‌സ് അംഗങ്ങളായ ഒൻപത് പേരുടെ കഥ.
പകൽവെളിച്ചത്തിൽ തലകുനിച്ച് നടന്ന ഈ 9 പേർക്ക് അഭിമാനിക്കാൻ വക നൽകിയ ബസ്തർ ഫൈറ്റ്‌ഴേസിനെക്കുറിച്ചറിയും മുൻപ് ബസ്തർ എന്താണെന്നറിയണം. എന്താണ് ഇന്ത്യൻ ഭൂപടത്തിൽ ബസ്തറിനുള്ള പ്രാധാന്യമെന്ന് മനസിലാക്കണം. രാജ്യത്തെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസിമേഖലയാണ് ബസ്തർ ഡിവിഷൻ. സുരക്ഷാസേനയ്ക്ക് പലപ്പോഴും തലവേദന തീർക്കുന്ന കമ്യൂണിസ്റ്റ് ഭീകരർ താവളമാക്കിയ പ്രദേശം. കേരളത്തിനേക്കാളും വലുപ്പമുള്ള, ചത്തീസ്ഗഢിന്റെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം. ഒഡീഷ,മഹാരാഷ്ട്ര,തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇവിടം പക്ഷേ കമ്യൂണിസ്റ്റ് ഭീകരരുടെ രാജ്യദ്രോഹപ്രവർത്തനങ്ങൾക്കുള്ള പഠനമുറിയായാണ് അറിയപ്പെടുന്നത്.
മനുഷ്യർക്ക് എത്തിപ്പെടാൻ ദുഷ്‌ക്കരമായ വനമേഖലയിൽ ഇവർ താവളമുണ്ടാക്കി ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്നു. നിഷ്‌ക്കളങ്കരായ വനവാസികളെ മനുഷ്യകവചമാക്കിയാണ് ഭീകരപ്രവർത്തനങ്ങളിലധികവും. വർഷങ്ങളായി ഈ രീതി തുടരുന്നു. ഇതിന് തടയിടാനായി, 2021 ൽ ഇവിടുത്തെ സുരക്ഷയിൽ തദ്ദേശീയരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായും, കമ്യൂണിസ്റ്റ് ഭീകരതയെ തുടച്ചുനീക്കുന്നതിനായും ഛത്തീസ്ഗഡ് സർക്കാരിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക പോലീസ് സേന രൂപീകരിക്കപ്പെട്ടു. കാടിനെയറിയുന്ന, നേരയറിയുന്ന വനവാസികളേക്കാൾ ബസ്തറിനെ കാക്കാൻ മറ്റാർക്കുമാവില്ലെന്ന തിരിച്ചറിവിലാണ് ബസ്തർ ഫൈസ്റ്റേഴ്‌സ് സേന പ്രവർത്തനം ആരംഭിക്കുന്നത്. 2,100 ഓളം പ്രാദേശിക യുവാക്കളെ ഉൾപ്പെടുത്തി രൂപീകരിച്ച ഈ സേനയിലാണ് ഒമ്പത് ട്രാൻസ്‌ജെൻഡറുകൾ റിക്രൂട്ട് ചെയ്യപ്പെട്ടത്.
കാങ്കർ ജില്ലയിൽ നിന്നുള്ള എട്ട് പേരും ബസ്തറിൽ നിന്നുള്ള ഒരാളും അടങ്ങുന്നതാണ് ബസ്തർ ഫോഴ്‌സിലെ ട്രാൻസ്‌ജെൻഡറുകളുടെ പ്രാതിനിത്യം. സീമ പ്രദാൻ ധാമലി കുരം,റിയ മാണ്ഡവി, സോനു കങ്ക്, ബർഖ ബാഗേൽ, ഹിമാൻഷി സുരി, ദിവ്യ നായിക്,റാണി മാണ്ഡവി, സന്ധ്യ പട്ടേൽ എന്നിവരാണ് ബസ്തർ കോൺസ്റ്റബിൾ വേഷത്തിൽ പുതിയ ചരിത്രം തീർക്കുന്നവർ.
രാമചന്ദ്രയായി ജനിച്ച് റിയ മാണ്ഡവിയായി മാറി ഇന്ന് ബസ്തർ സേനയുടെ ഭാഗമായ വിജയകഥയാണ് റായ്പൂരിലെ പോലീസ് ട്രെയിനിംഗ് സ്‌കൂളിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന റിയയ്ക്ക് പറയാനുള്ളത്. മാതാപിതാക്കളാലും സമൂഹത്താലും തിരസ്‌ക്കരിക്കപ്പെട്ട് ഭിക്ഷാടനം ഉപജീവനമാർഗം ആക്കിമാറ്റേണ്ടി വന്നവളാണ് റിയ. ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ് ബസ്തർ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നത്. തഴയപ്പെടുമെന്ന് വിചാരിച്ചിട്ടും അവിചാരിതമായി സേനയുടെ ഭാഗമാകുകയായിരുന്നു. അവൾ ഇന്ന് കൈകൾ നീട്ടുന്നത് ഭിക്ഷാടനത്തിനല്ല. തന്റെ റൈഫിൾ ലക്ഷ്യത്തിലേക്കാക്കി മുറുകെ പിടിക്കാനാണ്. വെർട്ടിക്കൽ റോപ്പ് ട്രെയിനിംഗ് സമയത്ത് മുകളിലേക്ക് നോക്കുമ്പോൾ അവൾ കാണുന്നത് നീലാകാശം മാത്രമല്ല . ഇത് വരെ കാണാത്ത, അറിയാത്ത അവസരങ്ങളാണ്.
റിയയെപോലെ തിരസ്‌ക്കരണത്തിന്റെ അർത്ഥം വ്യക്തമായി അറിയുന്നവളാണ് ബർഖ ബാഗേൽ. 12 ാം ക്ലാസിൽവച്ച് തന്റെ യഥാർത്ഥ സ്വത്വം തിരിച്ചറിഞ്ഞ അന്ന് മുതൽ അനുഭവിക്കുന്ന ദുരിതം. അനിൽ ബർഖ എന്ന തന്റെയുള്ളിലെ പെണ്ണിനെ തിരിച്ചറിഞ്ഞ അന്ന്, ഗ്രാമത്തലവനായ പിതാവിന് അത് മാനഹാനിയായി. കുറ്റപ്പെടുത്തലുകളും അവഹേളനങ്ങളും കാരണം അവൾ വീടിന് പുറത്തായി. വിദ്യാസമ്പന്നയായ താൻ എന്തിന് ജോലി ചെയ്യാതെ മറഞ്ഞിരിക്കണം എന്ന ചിന്തയിൽ നിന്നാണ് ഇന്ന് ബസ്തർ സേനയുടെ ഭാഗമായത്. ബർഖ പക്ഷേ തോക്കെടുത്ത് ആദ്യം തന്നെ കമ്യൂണിസ്റ്റ് ഭീകരരെ കൊന്നുതള്ളാനല്ല ആഗ്രഹിക്കുന്നത്. അക്രമത്തിൽ ഏർപ്പെടുന്നതിന് പകരം നല്ല ഒരു ഭാവിക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്ന സന്ദേശം അറിയിച്ച് നല്ല പാതയിലേക്ക് അവരെ തിരികെ കൊണ്ടുവരാനാണ് അവൾ പരിശ്രമിക്കുന്നത്.
റിക്രൂട്ട്‌മെന്റിന് ശേഷവും ഒമ്പത് പേരുടെയും പരീക്ഷണകാലഘട്ടം അവസാനിച്ചിരുന്നില്ല. ഹോർമോൺ ചികിത്സയാലും മറ്റും ശാരീരികമായി തളർന്ന അവർക്ക് , ട്രെയിനിംഗ് ദിനങ്ങൾ കഠിന പോരാട്ടത്തിന്റേതായി. റിക്രൂട്ട്‌മെന്റ് ദിവസങ്ങളിൽ തങ്ങളുടെ വാഷ്‌റൂമുകൾ ഒൻപത് പേർക്കായി വിട്ട് നൽകാൻ പലരും മടിച്ചു. എന്നാൽ ഒരുമയുടേതാണ് പോരാട്ടം എന്ന് മനസിലാക്കിയ അന്ന് അവരെല്ലാവരും ബസ്തർ ഫൈറ്റേഴ്‌സായി മാറി. റിയയെ പോലെ, ബാർഖയെ പോലെ ഹിമാൻഷി സുരിയ്ക്കും ദിവ്യ നായിക്കിനും റാണിക്കും, അവർ ഒൻപത് പേർക്കും അവരുടേതായ കഥകൾ പറയാനുണ്ട്. പക്ഷേ തിരസ്‌ക്കരണത്തിൽ നിന്ന് വിജയത്തിലേക്കുള്ള പാത തുറന്നു കിട്ടിയ സന്തോഷമാണ് അവരിൽ എല്ലാവർക്കും ഇന്ന്.
ഏതാനും മാസങ്ങൾക്കുള്ളിൽ ഇവർ ഒൻപത് പേരും ബസ്തറിലെ നിബിഡ വനത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിലയുറപ്പിക്കും. തങ്ങളുടെ സാന്നിധ്യം കൊണ്ട് അവർ ഗ്രാമവാസികൾക്ക് നല്ല ഉറക്കം നൽകും. അന്ന് ആ ഒമ്പത് പേരുടെയും വിജയം പലരുടെയും വായടപ്പിക്കും. വർഷങ്ങളായി തങ്ങളെ പരിഹസിക്കുകയും തിരസ്‌ക്കരിക്കുകയും ചെയ്തവർക്ക് മറുപടിയാവും. അവർ സുരക്ഷാകവചമാകും. അന്ന് അവർ ഉറക്കെ ഒരുമിച്ച് പറയും. ജയ് ഹിന്ദ്.
Discussion about this post