ന്യൂഡൽഹി: ബിഹാറിലെ മഹാഗഡ്ബന്ധൻ സർക്കാരിനുളള പിന്തുണ പിൻവലിച്ച ഹിന്ദുസ്ഥാനി ആവാം മോർച്ച തിരികെ എൻഡിഎയിലേക്ക്. പാർട്ടി തലവൻ ജിതൻ റാം മാഞ്ചി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. അമിത് ഷായുടെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എൻഡിഎയ്ക്ക് ഒപ്പം മത്സരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായും ഇരുവരും കൂടിക്കാഴ്ച നടത്തി.തിങ്കളാഴ്ചയാണ് ബിഹാറിലെ ജെഡിയു, ആർജെഡി, കോൺഗ്രസ് സഖ്യ സർക്കാരിനുളള പിന്തുണ ഹിന്ദുസ്ഥാനി ആവാം മോർച്ച പിൻവലിച്ചത്. എച്ച്എഎം വീണ്ടും എൻഡിഎയിലെത്തുമെന്ന വാർത്തകൾ ഇതിന് പിന്നാലെ സജീവമായിരുന്നു. ഞങ്ങൾ എൻഡിഎയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. അവർ ഞങ്ങളെയും ഇതായിരുന്നു കൂടിക്കാഴ്ചയിൽ ചർച്ചയായതെന്ന് അമിത് ഷായെ കണ്ടതിന് ശേഷം ജിതൻ റാം മാഞ്ചി പറഞ്ഞു.
മകൻ സന്തോഷ് സുമനുമൊത്താണ് ജിതൻ റാം മാഞ്ചി അമിത് ഷായെ കാണാനെത്തിയത്. ഹിന്ദുസ്ഥാനി ആവാം മോർച്ചയുടെ ദേശീയ അദ്ധ്യക്ഷനാണ് സുമൻ. ബിഹാർ സർക്കാരിൽ മന്ത്രിയായിരുന്നു സുമൻ. മന്ത്രിസ്ഥാനം ഉൾപ്പെടെ രാജിവെച്ചാണ് എച്ച്എഎം സഖ്യം ഉപേക്ഷിച്ചത്. എച്ച്എഎമ്മിനെ ജെഡിയുവുമായി ലയിപ്പിക്കാനാണ് നിതീഷ് കുമാർ ശ്രമിക്കുന്നതെന്നും സുമൻ നേരത്തെ പറഞ്ഞിരുന്നു. നിതീഷ് മന്ത്രിസഭയിൽ പട്ടികജാതി, പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സന്തോഷ് സുമൻ.
ജിതൻ റാം മാഞ്ചി മടങ്ങിയെത്തിയതോടെ ബിഹാറിൽ എൻഡിഎ വീണ്ടും ശക്തമാകുകയാണ്. മുൻമന്ത്രി ഉപേന്ദ്ര കുശ് വാഹയുടെ രാഷ്ട്രീയ ലോക് ജനതാദളും ഉടൻ എൻഡിഎയുടെ ഭാഗമാകുമെന്നാണ് സൂചന.
Discussion about this post