ബംഗളൂരു: ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്ത സംഭവത്തിൽ മലയാളി അറസ്റ്റിൽ. ബംഗളൂരുവിലെ കമ്മനഹള്ളി സെന്റ് പയസ് പള്ളിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബാനസവാടിയിൽ താമസിക്കുന്ന ടോം മാത്യു(29) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 4.30ഓടെയാണ് സംഭവം. പള്ളിയുടെ മുൻവാതിൽ ചുറ്റിക കൊണ്ട് തകർത്താണ് ഇയാൾ ഉള്ളിൽ കടന്നത്.
പിന്നാലെ പള്ളിക്കകത്തെ ബലിപീഠവും ഉപകരണങ്ങളും തകർത്തു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് വിവരം പോലീസിനെ അറിയിച്ചത്. യുവാവ് മദ്യലഹരിയിൽ ആയിരുന്നെന്നും ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്നും പോലീസ് പറയുന്നു. കുടുംബപ്രശ്‌നങ്ങൾ കാരണം ഇയാൾ ഏറെ നാളായി മാനസിക ബുദ്ധിമുട്ടിൽ ആയിരുന്നുവെന്നും പോലീസ് പറയുന്നു.
നാല് വർഷം മുൻപ് മാത്യുവിന്റെ പിതാവ് കുടുംബം ഉപേക്ഷിച്ച് പോയിരുന്നു. ഇത് ഇയാളെ ബാധിച്ചുവെന്നും, കഴിഞ്ഞ രണ്ട് വർഷമായി മാനസിക അസ്വാസ്ഥ്യം കാണിച്ചിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഇയാളുടെ അമ്മ സ്ഥിരമായി ഈ പള്ളിയിൽ പോകുമ്പോഴെല്ലാം താൻ ദൈവമാണെന്ന് ഇയാൾ പറയുമായിരുന്നു. കഴിഞ്ഞ 30 വർഷമായി ബംഗളൂരുവിൽ സ്ഥിരതാമസമാണ് മാത്യുവിന്റെ കുടുംബം.
Discussion about this post