തിരുവനന്തപുരം: മൃഗശാലയിലെ കൂട്ടിൽ നിന്ന് ചാടിപ്പോയ പെൺ ഹനുമാൻ കുരങ്ങിനെ പിടികൂടാനുള്ള ശ്രമം തുടരുന്നു. നിലവിൽ മസ്‌കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിലിരിക്കുന്ന കുരങ്ങിനെ അനിമൽ കീപ്പർമാർ നിരീക്ഷിച്ച് വരികയാണ്. കുരങ്ങ് താഴെ ഇറങ്ങുന്ന സമയം പിടികൂടാനാണ് നീക്കം. കുരങ്ങ് എവിടേക്കാണ് പോകുന്നത് എന്ന് കൃത്യമായി നിരീക്ഷിക്കുന്നതിന് വേണ്ടി രണ്ട് പേരെ നിയോഗിച്ചിട്ടുണ്ട്.
കുരങ്ങിന്റെ ആരോഗ്യസ്ഥിതിയിൽ നിലവിൽ പ്രശ്‌നമോ ആശങ്കയോ ഇല്ലെന്നും അധികൃതർ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. ആദ്യം കൂട്ടിൽ നിന്ന് രക്ഷപെട്ട കുരങ്ങ് മൃഗശാലയിലെ തന്നെ ഒരു മരത്തിൽ സ്ഥാനം പിടിച്ചിരുന്നു. നാല് ദിവസം കഴിഞ്ഞപ്പോൾ അവിടെ നിന്ന് ചാടി പുറത്തേക്ക് പോവുകയായിരുന്നു. കുരങ്ങിനെ കണ്ടെത്തുന്നതിന് വേണ്ടി വ്യാപകമായ തിരച്ചിലാണ് മൃഗസാല ജീവനക്കാർ നടത്തി വന്നിരുന്നത്.
Discussion about this post