ന്യൂയോർക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി വൈറ്റ് ഹൗസ്. പരമ്പരാഗതമായ രീതിയിലാണ് സ്റ്റേറ്റ് വിസിറ്റിനെത്തിയ നരേന്ദ്രമോദിയെ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്ന് സ്വീകരിച്ചത്. സ്വാഗത പ്രസംഗത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ബന്ധമാണെന്ന് ബൈഡൻ പറഞ്ഞു.
ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് പരസ്പര വിശ്വാസത്തിലുള്ള ബന്ധമാണെന്നും ഇരു രാജ്യങ്ങൾക്കും ഒരേ മൂല്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ സ്‌റ്റേറ്റ് വിസിറ്റിന് ആതിഥ്യമരുളാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. ഇന്ത്യയുടെ സഹകരണത്തോടെ സുരക്ഷിതവും സമൃദവുമായ ഇന്തോ-പസഫിക്കിനായി ക്വാഡിനെ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് ശേഷം ആളുകൾ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ലോകനന്മയ്ക്കായി ക്വാഡ് ചരിത്രത്തിൻ്റെ ഗതി മാറ്റിയതായി മനസിലാവും.
അമേരിക്കയുടെ വളർച്ചയ്ക്ക് പ്രവാസികളായ ഇന്ത്യാക്കാരുടെ പങ്ക് വളരെ വലുതാണ്. വൈവിധ്യവും, മതങ്ങളിലെ നാനാത്വവും ഇരു രാജ്യങ്ങളുടെയും ശക്തിയാണ്. ഇന്ത്യ – അമേരിക്ക ബന്ധത്തിന്റെ സാധ്യതകൾ വളരെ വലുതാണ്. രണ്ട് മഹത്തായ രാഷ്ട്രങ്ങൾ, രണ്ട് ഉറ്റസുഹൃത്തുക്കൾ, രണ്ട് ലോക ശക്തികൾ, അതാണ് അമേരിക്കയും ഇന്ത്യയും. 21ാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുന്ന ശക്തികളാണ് ഇന്ത്യയും അമേരിക്കയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയും ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ചേർന്ന് മാദ്ധ്യമപ്രവർത്തകരെ കാണും. ഇരുവരും ചേർന്നുള്ള വാർത്താസമ്മേളനത്തെ ബിഗ് ഡീൽ എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്.
ഔദ്യോഗിക രാഷ്ട്രസന്ദർശനത്തിനായി അമേരിക്കയിലെത്തിയ നരേന്ദ്രമോദി, ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തെ യോഗാദിന പരിപാടിക്ക് നേതൃത്വം നൽകിയിരുന്നു. തുടർന്ന് വാഷിങ്ടൺ ഡി.സിയിൽ എത്തിയ അദ്ദേഹം, ജോ ബൈഡനും ഭാര്യ ജിൽ ബൈഡനുമൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു.
Discussion about this post