ടൊറന്റോ; ടൈറ്റൻ ദുരന്തത്തിൽ അന്വേഷണം ആരംഭിച്ച് കാനഡ. പേടകം കടലിൽ കൊണ്ടുപോയ മാതൃകപ്പലിൽ അന്വേഷണ സംഘം പരിശോധന നടത്തി. ടൈറ്റൻ പൊട്ടിത്തെറിക്കുളള കാരണമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. നിലവിൽ കാനഡയാണ് അന്വേഷണം ആരംഭിച്ചതെങ്കിലും മറ്റ് രാജ്യങ്ങളും വിദഗ്ധ സംഘവുമായി അന്വേഷണത്തിൽ പങ്കാളികളാകുമെന്നാണ് സൂചന.
മാതൃകപ്പലിൽ നിന്ന് കടലിൽ ഇറക്കി ഒന്നേമുക്കാൽ മണിക്കൂറിനുളളിൽ തന്നെ പേടകവുമായുളള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. കടലിൽ പൊട്ടിത്തെറിച്ചുവെന്നാണ് നിഗമനം. പേടകത്തിന്റെ പുറംപാളികൾ നിർമിക്കാൻ ഉപയോഗിച്ച ലോഹം കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. ടൈറ്റൻ പേടകത്തിലെ സുരക്ഷാ ആശങ്ക നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതായി പലരും അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് വെളളിയാഴ്ച പേടകത്തിന്റെ നിർമിതിയിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കാനഡ വ്യക്തമാക്കിയത്.
ടൈറ്റൻ പേടകം കടലിൽ ഇറക്കാനായി പോളാർ പ്രിൻസ് എന്ന സപ്പോർട്ട് ഷിപ്പാണ് ഉപയോഗിച്ചത്. ന്യൂ ഫൗണ്ട് ലാൻഡിലെ സെന്റ്് ജോൺസ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലാണ് പരിശോധന നടത്തിയത്. വർഷങ്ങൾക്ക് മുൻപ് അറ്റ്‌ലാന്റിക് കടലിൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുളള സാഹസിക യാത്രയ്ക്കിടെയാണ് ടൈറ്റൻ സമുദ്രാന്തർ പേടകം അപകടത്തിൽപെടുന്നത്. പേടകത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടിരുന്നു.
ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആളില്ലാ ചെറുസമുദ്രവാഹനം ഉപയോഗിച്ചാണ് പേടകം കണ്ടെത്തിയത്. സെന്റ് ജോൺസ് തുറമുഖത്തിൽ നിന്ന് 400 മൈൽ അകലെ നോർത്ത് അറ്റ്‌ലാന്റിക്കിലാണ് മാതൃകപ്പലായ പോളാർ പ്രിൻസ് ടൈറ്റനെ കടലിൽ ഇറക്കിയത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു പേടകം കടലിൽ ഇറക്കിയത്.
പേടകവുമായുളള ആശയവിനിമയം നഷ്ടപ്പെട്ടതോടെ പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കിടന്നിടത്ത് നിന്നും 1600 അടിയോളം അകലെയാണ് ടൈറ്റൻ സമുദ്രാന്തർപേടകത്തിന്റെയും അവശിഷ്ടം കണ്ടെത്തിയത്.
ഓഷ്യൻ ഗേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുളളതായിരുന്നു ടൈറ്റൻ പേടകം. ഈ കമ്പനിയുടെ സിഇഒ സ്റ്റോക് ടൺ റഷ്, ബ്രട്ടീഷ് പാകിസ്താനി കോടീശ്വരൻ ഷെഹ്‌സാദാ ദാവൂദ്, മകൻ സുലൈമാൻ, ഫ്രഞ്ച് പര്യവേഷകൻ പോൾ ഹെൻറി നർഗിയോലെറ്റ്, ബ്രട്ടീഷ് വ്യവസായി ഹാമിഷ് ഹർഡിംഗ് എന്നിവരായിരുന്നു ടൈറ്റനിലെ യാത്രക്കാർ.
Discussion about this post