വാഷിംഗ്ടൺ : ഇന്ത്യയ്‌ക്കെതിരെ വിമർശനങ്ങൾ ഉന്നയക്കുന്ന മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ ഉപദേശിച്ച് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷനിലെ മുൻ കമ്മീഷണർ ജോണി മൂർ. ഇന്ത്യയെ വിമർശിക്കുകയല്ല അഭിനന്ദിക്കുകയാണ് വേണ്ടത് എന്ന് ജോണി മൂർ പറഞ്ഞു. അതിന് വേണ്ടിയാണ് ഒബാമ സ്വന്തം ആരോഗ്യം ഉപയോഗിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മുസ്ലീങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ ഇന്ത്യയെ വിമർശിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് ഇന്ത്യയെ അഭിനന്ദിക്കാൻ തന്റെ ഊർജ്ജം ചെലവഴിക്കുന്നതാണ്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാർന്ന രാജ്യമാണ് ഇന്ത്യ,’ ജോണി മൂർ പറഞ്ഞു.
ഇന്ത്യ എല്ലാം തികഞ്ഞ രാജ്യമായിരിക്കില്ല. എന്നാൽ അതിന്റെ വൈവിധ്യമാണ് അതിന്റെ ശക്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ”ഇന്ത്യ ഒരു സമ്പൂർണ്ണ രാജ്യമല്ല. യുഎസും എല്ലാം തികഞ്ഞ ഒരു രാജ്യമല്ല. എന്നാൽ ഇന്ത്യയുടെ വൈവിധ്യമാണ് അതിന്റെ ശക്തി. ആ വിമർശനത്തിൽ പോലും ഒബാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കാതിരിക്കാൻ കഴിഞ്ഞില്ല. അത് എന്തുകൊണ്ടാണെന്ന് മോദിയോടൊപ്പം അൽപം സമയം ചിലവഴിച്ചപ്പോൾ എനിക്ക് മനസിലായി” ജോണി മൂർ പറഞ്ഞു.
ഇന്ത്യയിലെ വംശീയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ഇല്ലെങ്കിൽ, ഒരു ഘട്ടത്തിൽ ഇന്ത്യ വേർപിരിയാൻ സാധ്യതയുണ്ടെന്നുമാണ് ഒബാമ പറഞ്ഞത്. അത് ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post