ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ സിഖ് വംശജൻ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരസംഘടന. കഴിഞ്ഞ ശനിയാഴ്ചയാണ് ഭീകരർ സിഖ് വംശജനെ കൊലപ്പെടുത്തിയത്.
റഷീദ് ഗാർഹി ചൗക്കിന് സമീപം സൗന്ദര്യവർദ്ധക വസ്തുക്കൾ വിറ്റ് ഉപജീവനം കണ്ടെത്തുന്ന മൻമോഹൻ സിംഗ് എന്ന 29 കാരനാണ് കൊല്ലപ്പെട്ടത്. രാത്രിയിൽ ഓട്ടോറിക്ഷയിൽ മടങ്ങുമ്പോൾ ആയുധധാരികളായ ഭീകരർ വെടിയുതിർക്കുകയായിരുന്നു.നെഞ്ചിനും തലയ്ക്കും വെടിയേറ്റ മൻമോഹൻ സിംഗ് തൽക്ഷണം മരിക്കുകയായിരുന്നു.കൊല്ലപ്പെട്ടയാൾ ബഹുദൈവ വിശ്വാസിയായ സിഖ് കാരൻ തന്നെയാണെന്ന് തങ്ങൾ കരുതുന്നതായി ഭീകരസംഘടന പറഞ്ഞു. കഴിഞ്ഞ ദിവസം നഗരത്തിൽ മറ്റൊരു സിഖ് വ്യക്തിക്ക് പരിക്കേറ്റതിന്റെ ഉത്തരവാദിത്തവും ഭീകരർ ഏറ്റെടുത്തു.
സിഖ് വിഭാഗങ്ങൾ കൂടുതൽ താമസിക്കുന്ന പാകിസ്താനിലെ സ്ഥലങ്ങളിലൊന്നാണ് പെഷവാർ. 15000 ത്തോളം സിഖ് വിശ്വാസികളാണ് ഇവിടെയുളളത്. ഇവിടെയുള്ള സിഖ് സമുദായത്തിൽ 800-ലധികം പേർ ഇതിനകം തന്നെ ജീവന് ഭയന്ന് നങ്കാന സാഹിബിലേക്കും ലാഹോറിലേക്കും കുടിയേറിയിട്ടുണ്ടെന്നും മറ്റുള്ളവർ മറ്റെവിടെയെങ്കിലും അഭയം തേടിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Discussion about this post