കണ്ണൂർ; വൈശാഖോത്സവ കാലത്തെ നാല് ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യത്തിൽ അവസാനത്തേതായ അത്തം ചതുശ്ശതം നാളെ പെരുമാൾക്ക് നിവേദിക്കും. അത്തം നാളിൽ പന്തീരടിക്ക് നടക്കുന്ന ശീവേലി അവസാനത്തെ ശീവേലിയായിരിക്കും. ശീവേലി സമയത്താണ് വാളാട്ടം നടക്കുക.സപ്തമാതൃപുരം എന്ന ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ചെത്തിയ മൂന്ന് വാളുകൾ വാളശ്ശന്മാർ സ്ഥാനികർ ശീവേലി സമയത്ത് എഴുന്നള്ളിച്ച് എത്തി ദേവീദേവന്മാരെ ഉഴിയുന്നതാണ് വാളാട്ടം. കുടിപതികളുടെ തേങ്ങയേറും നാളെ നടക്കും. പൂവറയ്ക്കും അമ്മാറക്കൽ തറയ്ക്കും മദ്ധ്യേയുള്ള സ്ഥാനത്തെ ശിലയിൽ വടക്കോട്ട് തിരിഞ്ഞുനിന്ന് പ്രായക്രമമനുസരിച്ചാണ് തേങ്ങയേറ് നടത്തുക. രാത്രിയിൽ കലശ മണ്ഡപത്തിൽ കലശപൂജയും നടക്കും.
നാലാമത്തെ ചതുശ്ശതവും സമർപ്പിക്കുന്നതോടെ ഭഗവാൻ സ്ഥായിഭാവമായ തപശ്ചര്യയിലേക്കെത്തുമെന്നാണ് വിശ്വാസം..ആയിരംകുടം അഭിഷേകത്തിന് മുൻപായി മണിത്തറയിലെ പൂജകൾ അവസാനിപ്പിച്ച് ക്ഷേത്രത്തിന്റെ അഗ്നികോണിലെ കലശമണ്ഡപത്തിൽ കലശ പൂജയ്ക്കായുള്ള ഒരുക്കങ്ങൾ നടത്തും.
അക്കരെ സന്നിധാനത്ത് സ്ത്രീകൾക്കുള്ള ദർശന കാലം ശനിയാഴ്ച അവസാനിച്ചുവെങ്കിലും ഇന്നലെയും വൻ ഭക്തജന പ്രവാഹമാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് പുരുഷന്മാരാണ് ഇന്നലെ കൊട്ടിയൂരിൽ എത്തിച്ചേർന്നത്.
Discussion about this post