കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും പാർട്ടിയുടെ യുവജന സംഘടനാ വിഭാഗവും തമ്മിൽ സംഘർഷം. സംഭവത്തിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു. കൂച്ച് ബിഹാറിലായിരുന്നു സംഭവം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണം പൂർത്തിയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ഇതിനിടെ പാർട്ടിയുടെ യുവജന സംഘടനാ പ്രവർത്തകർ സംഘടിച്ചെത്തി ഇവരെ മർദ്ദിക്കുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ യുവജന സംഘടനാ പ്രവർത്തകർ കയ്യിൽ കരുതിയിരുന്ന തോക്ക് എടുത്ത് വെടിയുതിർത്തു. വെടിവെപ്പിൽ തൃണമൂൽ പ്രവർത്തകന് സാരമായി പരിക്കേറ്റിരുന്നു. ഉടനെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂലൈ എട്ടിനാണ് ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഈ മാസം എട്ടിനായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം. ഇതിന് ശേഷം വൻ അക്രമ സംഭവങ്ങൾ ആയിരുന്നു സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ടത്. വിവിധയിടങ്ങളിലായി ഉണ്ടായ അക്രമ സംഭവങ്ങളിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കൂച്ച് ബിഹാറിന് പുറമേ നോർത്ത്- സൗത്ത് 24 പർഗനാസ്, മുർഷിദാബാദ്, ഭീർഭൂം, ഈസ്റ്റ് മിഡ്‌നാപൂർ, ഈസ്റ്റ് ബുർദ്വാൻ എന്നിവിടങ്ങളിലാണ് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Discussion about this post