തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഭൗതികസാഹചര്യങ്ങൾ പരമാവധി മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. തെക്കൻ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുവല്ലം പരശുരാമ ക്ഷേത്രത്തിന്റെ വികസനത്തിന് ഏറ്റെടുത്ത ഭൂമി കൈമാറിയ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പരശുരാമ ക്ഷേത്രത്തോടു ചേർന്ന് പടിഞ്ഞാറു വശത്ത് 1.65 ഏക്കർ ഭൂമിയാണ് 5.39 കോടി മുടക്കി ഏറ്റെടുത്തത്.ബലിക്കടവിന്റെ നവീകരണത്തിനും കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തുന്നതിനും ഈ ഭൂമി വിനിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ഥല സൗകര്യ കുറവുകൾ മൂലം വർഷങ്ങളായി ഭക്തർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾക്കാണ് പരിഹാരമാകുന്നത്. ബലിക്കടവ് നവീകരണത്തിനു പുറമേ പാർക്കിങ് സൗകര്യം, ശുചിമുറികൾ, വിശ്രമമുറികൾ, ക്ലോക്ക് റൂം, ലോക്കർ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ നിർമിക്കും. തിരുവല്ലം വില്ലേജിൽ ആറ് ഭൂ ഉടമകളിൽനിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതു സംബന്ധിച്ച നടപടികളെല്ലാം പൂർത്തിയാക്കി.
എല്ലാ വിശ്വാസികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ വികസനം സർക്കാർ ഉറപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.പൊതുജനങ്ങൾക്കും ശബരിമല തീർത്ഥാടകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഇടത്താവളങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ആരാധനയ്ക്കാപ്പം ആതുര സേവന സൗകര്യങ്ങളും ഏർപ്പെടുത്തി ദേവസ്വങ്ങളെല്ലാം പൊതു സമൂഹത്തിന് കരുതലാവുകയാണെന്ന് മന്ത്രി പറഞ്ഞു. പൊതു ജനങ്ങൾക്കും ശബരിമല തീർഥാടകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഇടത്താവളങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ കൂടുതൽ ആതുര സേവന സൗകര്യങ്ങൾ ഒരുക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
Discussion about this post