തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാക്കൾ ലക്ഷ്യം വച്ചത് വധുവിനെയാണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു. ആദ്യം വധുവിനെ ആക്രമിച്ച ഇവർ, പെൺകുട്ടിയെ തല്ലി ചതച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ച സ്ത്രീകളെയും ആക്രമിച്ചു. ബഹളം കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ചതോടെ പിതാവിന് നേരെ തിരിഞ്ഞു. മൺവെട്ടി എടുത്ത് രാജുവിനെ ആക്രമിക്കുകയായിരുന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതിലെ രോക്ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അക്രമികൾ ആശുപത്രി വരെ പിന്തുടർന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടുവെന്നും ബന്ധുക്കൾ പറയുന്നു.
ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. ഇന്നലെ അർദ്ധരാത്രി കല്യണവുമായി ബന്ധപ്പെട്ട സ്വീകരണച്ചടങ്ങുകൾ നടക്കുകയായിരുന്നു. ചടങ്ങുകൾ അവസാനിച്ച് ആളുകൾ മടങ്ങിയപ്പോഴാണ് സംഭവം. പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞ് ബഹളം വച്ചു. പെൺകുട്ടിയെ അടക്കം ഇവർ മർദ്ദിച്ചു. തർക്കത്തിനിടെ മൺവെട്ടി കൊണ്ട് പെൺകുട്ടിയുടെ അച്ഛനെ അടിക്കുകയായിരുന്നു. ബോധരഹിതനായ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ പെൺകുട്ടിയുടെ മുൻ കാമുകനും ഇയാളുടെ സഹോദരനും സുഹൃത്തുക്കളും അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ , ശ്യം, മനു എന്നിവരെയാണ് വർക്കല പോലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോഡ്രൈവറാണ് കൊല്ലപ്പെട്ട രാജു.
വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു.സ്വഭാവദൂഷ്യം മനസിലായതോടെ ബന്ധത്തിൽ നിന്ന് പിൻമാറുകയും വിവാഹ ആലോചന നിരസിക്കുകയുമായിരുന്നു.
Discussion about this post