ന്യൂഡൽഹി: 33 മണിക്കൂറുകൾ തുടർച്ചയായി പറക്കും. 2500 മുതൽ 3000 മൈൽ ദൂരം വരെ നിരീക്ഷിക്കാം. സമുദ്രനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യം. യുദ്ധ സമയങ്ങളിൽ സേനാമുന്നേറ്റത്തിന് വരെ ഉപയോഗിക്കാവുന്ന ഡ്രോണുകളാണിതെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ വിശദീകരിച്ചു.
31 എംക്യു 9 ബി പ്രിഡേറ്റർ ഡ്രോണുകളാണ് യുഎസിൽ നിന്ന് ഇന്ത്യ വാങ്ങുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. എന്നാൽ ഉയർന്ന തുകയ്ക്കാണ് ഇടപാടെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിഡേറ്റർ ഡ്രോണുകൾ സേനയ്ക്ക് എങ്ങനെ ഗുണകരമാകുമെന്ന് വിശദീകരിച്ച് നാവികസേനാ മേധാവി തന്നെ എത്തിയത്.
ഈ ഡ്രോണുകൾ ലീസിന് 12,000 മണിക്കൂറുകൾ ഇതുവരെ സൈന്യം ഓപ്പറേറ്റ് ചെയ്തിട്ടുണ്ടെന്ന് നാവികസേനാ മേധാവി വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കൂടുതൽ ഡ്രോണുകൾ വാങ്ങാൻ തീരുമാനിച്ചത്. സമുദ്ര നിരീക്ഷണത്തിനായിട്ടാണ് 2020 നവംബർ മുതൽ ഇതേ വിഭാഗത്തിൽപെട്ട രണ്ട് ഡ്രോണുകൾ ലീസിന് സേന എടുത്തത്.
ഒരു ഉപഗ്രഹദൃശ്യങ്ങൾ കൊണ്ടുപോലും സാദ്ധ്യമാകാത്ത ദൂരം നിരീക്ഷിക്കാൻ ഈ ഡ്രോണുകൾക്ക് സാധിക്കുമെന്ന് നാവികസേനാ മേധാവി ചൂണ്ടിക്കാട്ടി. വളരെ ഉയർന്ന ഉയരത്തിൽ പറക്കാൻ ശേഷിയുളള ദീർഘനേരം കാര്യക്ഷമത പ്രകടിപ്പിക്കുന്ന വിഭാഗത്തിലുളള ഹൈ ആൾട്ടിറ്റിയൂഡ് ലോംഗ് എൻഡുറൻസ് ഡ്രോണുകളുടെ വിഭാഗത്തിൽപെടുന്നവയാണ് എംക്യു 9 ബി പ്രിഡേറ്റർ ഡ്രോണുകൾ. നിലവിൽ ഇന്ത്യയിൽ ഇത്തരം ഡ്രോണുകൾ ഉൽപാദിപ്പിക്കാനുളള സാങ്കേതികവിദ്യ ലഭ്യമല്ല. 40,000 അടി മുകളിൽ വരെ പറക്കാൻ ഈ ഡ്രോണുകൾക്ക് കഴിയും.
31 ഡ്രോണുകളിൽ ആദ്യ പത്തെണ്ണം യുഎസിൽ നിർമിച്ച് ഇന്ത്യയിലെത്തിക്കുകയായിരിക്കും ചെയ്യുന്നത്. ബാക്കി 21 എണ്ണം ഇന്ത്യയിൽ തന്നെ നിർമിക്കും. കടൽവഴിയുളള ലഹരികടത്ത് ഉൾപ്പെടെ ഫലപ്രദമായി തടയാൻ പുതിയ ഡ്രോണുകളുടെ വരവിലൂടെ സാധിക്കുമെന്നും അഡ്മിറൽ ആർ. ഹരികുമാർ വിശദീകരിച്ചു.
Discussion about this post