ഇസ്ലാമാബാദ്: ക്രിക്കറ്റ് ലോകകപ്പിൽ വേദികളുടെ സുരക്ഷ പരിശോധിക്കാൻ ഇന്ത്യയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് പാകിസ്താൻ. ടീമിനെ അയയ്ക്കുന്നതിന് മുൻപ് വേദികൾ പരിശോധിക്കാനായി സുരക്ഷാ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് വിടുമെന്നാണ് അറിയിക്കുന്നത്.
പാകിസ്താന്റെ മത്സര വേദികളും ലോകകപ്പിൽ അവർക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളും പരിശോധിക്കും. സുരക്ഷ ഉറപ്പുവരുത്തിയാൽ മാത്രമേ പാകിസ്താൻ ഇന്ത്യയിലേക്ക് മത്സരത്തിനായി എത്തുകയുള്ളൂ എന്നാണ് പാക് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. എപ്പോഴാണ് സുരക്ഷാ സംഘത്തിന്റെ വരവെന്നും സർക്കാരാണ് തീരുമാനിക്കുക. ആഭ്യന്തര, വിദേശകാര്യമന്ത്രാലയങ്ങളുടെ അനുമതി ലഭിച്ച ശേഷമാകും സംഘം ഇന്ത്യയിലേക്ക് എത്തുക.
ഇക്കാര്യത്തിൽ ബിസിസിഐയ്ക്ക് ഏതെങ്കിലും തരത്തിൽ ആശങ്കയുണ്ടെങ്കിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തയ്യാറാക്കുന്ന റിപ്പോർട്ട് ഐസിസിയുമായി പങ്കിടാനും തയ്യാറാണെന്ന് പിസിബി അറിയിച്ചിട്ടുണ്ട്. ചെന്നൈ, ബംഗലൂരു, കൊൽക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ വേദികളിൽ ലോകകപ്പ് മത്സരങ്ങൾ നടക്കും. ഇവിടെയെല്ലാം പാകിസ്താൻ സുരക്ഷാ സംഘം എത്തി സുരക്ഷ വിലയിരുത്തുമെന്നാണ് വിവരം.
സാധാരണ നടപടിക്രമമാണെന്നാണ് പാകിസ്താന്റെ വാദം. ഏഷ്യാ കപ്പ് ടൂർണമെന്റിലുൾപ്പെടെ പാകിസ്താനിലേക്ക് ഇന്ത്യൻ കളിക്കാരെ അയയ്ക്കില്ലെന്ന നിലപാടിലായിരുന്നു ബിസിസിഐ. തുടർന്ന് ചുരുക്കം ചില മത്സരങ്ങൾ മാത്രമാണ് പാകിസ്താന് ലഭിച്ചത്. ഇതിന് പകരമാണ് പാകിസ്താന്റെ നിലപാടെന്ന്് ആക്ഷേപമുണ്ട്.
ചെന്നൈയിൽ ഓഗസ്റ്റിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിലും പങ്കെടുക്കാനുളള പാക് താരങ്ങൾ സർക്കാർ അനുമതിക്കായി കാത്ത് നിൽക്കുകയാണ്. ഒക്ടോബർ 5 മുതലാണ് ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുന്നത്. നവംബർ 19ന് ആണ് അവസാനിക്കുക.
അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയം ഉൾപ്പെടെ 12 വദികളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. 2012 – 13 വർഷത്തെ ഉഭയകക്ഷി പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് പാകിസ്താൻ ഒരു ക്രിക്കറ്റ് ടൂർണമെന്റിനായി ഇന്ത്യ സന്ദർശിക്കുന്നത്
Discussion about this post