അഗർത്തല: ത്രിപുരയിൽ രഥയാത്ര ഉത്സവത്തിനിടെ രഥം ഹൈ ടെൻഷൻ വൈദ്യുത കമ്പിയിൽ തട്ടി ഏഴ് പേർ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഒരുങ്ങി ഇസ്‌കോൺ. ഭാവിയിൽ ഇത്തരം ആഘോഷങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രത്യേകമായി തയ്യാറാക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ ആണ് ഈ ദാരുണമായ സംഭവം നടന്നത്. കുമാർഘട്ട് മേഖലയിൽ രഥയാത്രയ്ക്കിടെ ആണ് ജഗന്നാഥന്റെ രഥം ഹൈടെൻഷൻ കമ്പിയിൽ തട്ടി രണ്ട് കുട്ടികളടക്കം ഏഴ് പേർ വൈദ്യുതാഘാതമേറ്റ് മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
സംഭവസ്ഥലം സന്ദർശിക്കുകയും ദുരിതബാധിതരായ കുടുംബങ്ങളെ കാണുകയും ചെയ്തുവെന്നും ഈ ദുരന്തത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുകയും എവിടെയാണ് വീഴ്ചയെന്ന് പരിശോധിക്കുമെന്നും ത്രിപുര ഇസ്‌കോൺ സഹ അദ്ധ്യക്ഷൻ ശ്രീധാം ഗോവിന്ദ ദാസ് അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മടക്ക രഥയാത്രയ്ക്കിടെ ഘോഷയാത്രയ്ക്ക് സംഘാടകർ അനുവദനീയമായ വഴി പാലിച്ചില്ലെന്ന് കുമാർഘട്ട് പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ശങ്കർ ദാസ് ചൂണ്ടിക്കാട്ടിയിരുന്നു.
ത്രിപുര പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ആശിഷ് കുമാർ സാഹയും മുൻ എം.എൽ.എ ഡി.സി ഹ്രാങ്ക്ഖാലും മരിച്ചവരുടെ കുടുംബങ്ങളെ കാണുകയും സംഭവത്തിൽ ശരിയായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി പ്രതിനിധി സംഘവും സംഭവം നടന്ന കുമാർഘട്ട് സന്ദർശിച്ചു.
Discussion about this post