കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ജയിലുകളിൽ കഴിയുന്ന പതിനഞ്ചോളം കൊടും ക്രിമിനലുകളെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ജയിലുകളിലേക്ക് മാറ്റാനായുള്ള പ്രാരംഭ നടപടികൾ ദേശീയ അന്വേഷണ ഏജൻസിയായ NIA ആരംഭിച്ചു.
ഉത്തരേന്ത്യയിലെ ജയിലുകളിൽ കഴിയുന്ന 25 ക്രിമിനലുകളെയെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്തിൽ NIA ആവശ്യപ്പെട്ടിരുന്നു. ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസാ വാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ലോറൻസ് ബിഷ്‌ണോയി അടക്കമുള്ള നിരവധി ക്രിമിനലുകളാണ് ഈ പട്ടികയിൽ ഉള്ളത്.
ആദ്യഘട്ടത്തിൽ ഈ ക്രിമിനലുകളെ ദക്ഷിണേന്ത്യയിലെ ജയിലുകളിലേക്ക് മാറ്റാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള അനുമതി ലഭിക്കാൻ കാലതാമസം എടുക്കും എന്നതിനാൽ തീരുമാനം മാറ്റുകയായിരുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഒരു കേന്ദ്രഭരണ പ്രദേശമായതിനാൽ അതിന്റെ ഭരണം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിൽ വരുന്നതിനാൽ നടപടിക്രമങ്ങൾ താരതമ്യേന എളുപ്പമായിരിക്കും എന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിയുന്ന കൊടും ക്രിമിനലുകളെ ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.
Discussion about this post