ബാങ്കോക്ക് : വർഷങ്ങൾക്ക് മുൻപ് ശ്രീലങ്കയ്ക്ക് സമ്മാനിച്ച ആനയെ തിരിച്ച് വാങ്ങി തായ്ലൻഡ്. ഇരുപത് വർഷങ്ങൾക്ക് മുൻപ് നൽകിയ മുത്തുരാജ എന്ന ആനയെയാണ് തിരികെ വാങ്ങിയത്. ആനയെ വേണ്ട രീതിയിൽ പരിചരിച്ചില്ല എന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആനയെ തിരികെ കയറ്റി അയച്ചത്.
സാക് സുരിൻ എന്ന മുത്തുരാജയെ 2001 ലാണ് തായ്‌ലൻഡ് രാജകുടുംബം ശ്രീലങ്കയ്ക്ക് സമ്മാനമായി നൽകിയത്. തുടർന്ന് ശ്രീലങ്ക ആനയെ ക്ഷേത്രത്തിന് സമ്മാനിക്കുകയും അവിടെ മതപരമായ ഘോഷയാത്രകളിൽ പങ്കെടുക്കാൻ നിയോഗിക്കുകയും ചെയ്തു.
എന്നാൽ ആനയ്ക്ക് വേണ്ട പരിചരണം നൽകുന്നില്ലെന്നും നിരന്തരം പീഡനത്തിന് ഇരയാവുകയാണെന്നും ആരോപിച്ചുകൊണ്ട് റാലി ഫോർ അനിമൽ റൈറ്റ്‌സ് ആൻഡ് എൻവയോൺമെന്റ് എന്ന സംഘടന രംഗത്തെത്തി. ആനയുടെ കാലിനേറ്റ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ ആനയുടെ ചികിത്സയ്ക്കായി തിരികെ തായ്‌ലൻഡിൽ എത്തിക്കണമെന്ന ആവശ്യവും ഉയർന്നു.
കഴിഞ്ഞ നവംബറിൽ ആനയെ ശ്രീലങ്കയിലെ നാഷണൽ സുവോളജിക്കൽ ഗാർഡനിലേക്ക് മാറ്റാൻ ക്ഷേത്ര ഭാരവാഹികൾ സമ്മതിച്ചു. അവിടെ ചികിത്സയും തായ്ലൻഡിലേക്ക് പോകാനുളള തയ്യാറെടുപ്പുകളും നടന്നു. തുടർന്നാണ് എയർലിഫ്റ്റ് ചെയ്തത്.
4,000 കിലോഗ്രാം ഭാരമുള്ള ആനയെ കൊളംബോ വിമാനത്താവളത്തിൽ നിന്ന് കൊമേഴ്സ്യൽ ഫ്‌ലൈറ്റിൽ കയറ്റി അയച്ചു. നാല് തായ് ഹാൻഡ്ലർമാരും ഒരു ശ്രീലങ്കൻ കീപ്പറും വിമാനത്തിൽ ആനയ്‌ക്കൊപ്പമുണ്ടായിരുന്നു. ആനയുടെ ആരോഗ്യം നിരീക്ഷിക്കാൻ രണ്ട് സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിരുന്നു. ആകെ 700,000 ഡോളർ ചെലവായതായി തായ് ഉദ്യോഗസ്ഥർ പറഞ്ഞു. ചിയാങ് മായിൽ എത്തിയ ശേഷം ആനയെ അടുത്തുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ താമസിപ്പിക്കും.
Discussion about this post