ഇന്ത്യയുടെ മുഖ്യ പരിശീലകനും മുൻ ക്യാപ്റ്റനുമായ രാഹുൽ ദ്രാവിഡ് തൻറെ പ്രിയപ്പെട്ട കളിക്കാരിലൊരാളാണെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ദ്രാവിഡിന്റെ മനോഭാവവും സാങ്കേതികതയും വ്യക്തിത്വവും തനിക്ക് ഇഷ്ടമാണെന്ന് സുനക് വ്യക്തമാക്കി.
ബിബിസി ടിഎംഎസിന്റെ ഉച്ചഭക്ഷണ സമയ ഷോയിൽ അതിഥിയായിരുന്നു സുനക്. അതിഥിയായി താരങ്ങളൊടൊപ്പം ഉച്ചഭക്ഷണം പങ്കിടാൻ ഋഷി സുനകിനെ ക്ഷണിച്ചിരുന്നു. ഇവിടെ വെച്ച് ലോർഡ്‌സിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഓസ്‌ട്രേലിയ ആഷസ് 2023 രണ്ടാം ടെസ്റ്റിലെ ബൗൺസർ തന്ത്രത്തെക്കുറിച്ചുള്ള വീക്ഷണം പങ്കിടാൻ സുനകിനോട് ആവശ്യപ്പെട്ടപ്പോഴാണ് ദ്രാവിഡിനെ കുറിച്ചുള്ള പരാമർശം വന്നത്.
“രാഹുൽ ദ്രാവിഡ് ശരിക്കും എന്റെ പ്രിയപ്പെട്ട കളിക്കാരിലൊരാളാണ്. അദ്ദേഹത്തിന്റെ സാങ്കേതികത എനിക്ക് ഇഷ്ടമാണ് . അദ്ദേഹത്തിന്റെ മനോഭാവവും വ്യക്തിത്വവും എന്നെ ആകർഷിച്ചിട്ടുണ്ട് ,” സുനക് പറഞ്ഞു.
സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയിൽ ബാറ്റ് ചെയ്യുന്നത് നേരിട്ട് കണ്ട സമയത്തെക്കുറിച്ചും ഋഷി സുനക് സംസാരിച്ചു. 2008ൽ മുബൈ ഭീകരാക്രമണം നടക്കുമ്പോൾ താൻ ഇന്ത്യയിലായിരുന്നു. സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ പോയതായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും അന്ന് ഇന്ത്യയിലുണ്ടായിരുന്നു. ചെന്നൈയിലായിരുന്നു ഇംഗ്ലണ്ടിന് മത്സരം. മത്സരത്തിൽ സച്ചിൻ കൂറ്റൻ സ്കോർ നേടി. സങ്കടകരമെന്നു പറയട്ടെ, ഞങ്ങൾ തോറ്റു, ഇന്ത്യ വിജയിച്ചു, സച്ചിൻ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ തന്നെ ഏറെ സന്തോഷമുണ്ടായിരുന്നു, സുനക് പറഞ്ഞു.
പ്രധാനമന്ത്രിയാകുന്നതിന് മുൻപ് താൻ ഈ കളിയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. വളരെയേറെ ആവേശമുള്ള ഒരു കായികാരാധകനാണ് താൻ എന്നും സുനക് പറഞ്ഞു. ക്രിക്കറ്റിനോട് താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു യുകെ പ്രധാനമന്ത്രിയുടെ മറുപടി. ഇവിടെ ലോർഡ്‌സിൽ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് കിട്ടി, ഞാൻ എഴുന്നേറ്റു നിന്ന് ആവേശം പങ്കുവെയ്ക്കാൻ നോക്കിയപ്പോൾ ‘ദൈവമേ’ എന്ന് തിരിച്ചറിഞ്ഞു, ഉടൻ തന്നെ ഇരിപ്പിടത്തിൽ ഇരുന്നു.”
Discussion about this post