ഭോപ്പാൽ : വനവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി ഭരണകൂടം. മദ്ധ്യപ്രദേശ് സിദ്ധി ജില്ലയിലാണ് സംഭവം. സിദ്ധി സ്വദേശിയായ പ്രവേഷ് ശുക്ലയുടെ വീടാണ് പൊളിച്ചുനീക്കിയത്. ദേശീയ സുരക്ഷാ നിയമം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് റോഡരികിലിരുന്ന വനവാസി യുവാവിന്റെ മുഖത്ത് ഇയാൾ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. കുബ്രിയിലെ വീട്ടിൽ നിന്ന് പുലർച്ചെ 2.30 ഓടെയാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഐപിസി 294, 504 വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി.
ഈ പ്രവൃത്തിയിലൂടെ പ്രതി മനുഷ്യത്വത്തെ കളങ്കപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് കഠിനമായ ശിക്ഷ നൽകിയാലും മതിയാകില്ല. പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എല്ലാവർക്കും ഇതൊരു ധാർമ്മിക പാഠമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് ജെസിബി ഉപയോഗിച്ച് വീട് പൊളിച്ചുനീക്കിയത്.
Discussion about this post