ഇംഫാൽ: സംവരണ വിഷയത്തിൽ കുക്കി -മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് രണ്ട് മാസത്തോളമായി അടച്ചിട്ടിരുന്ന മണിപ്പൂരിലെ സ്‌കൂളുകൾ വീണ്ടും തുറന്നു. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലുളള വിദ്യാർത്ഥികൾക്കാണ് സ്‌കൂളുകളിൽ പഠനം പുനരാംരംഭിച്ചത്. ക്രമേണ ഉയർന്ന ക്ലാസുകളിലുളള വിദ്യാർത്ഥികൾക്കും സ്‌കൂളുകളിൽ അദ്ധ്യയനം ആരംഭിക്കും.
കുട്ടികൾ സ്‌കൂളുകളിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് മണിപ്പൂരി ജനത കടന്നുപോകുന്നത്. പക്ഷെ കുട്ടികൾക്ക് അവകാശപ്പെട്ട വിദ്യാഭ്യാസത്തിൽ നിന്ന് അവരെ മാറ്റിനിർത്താനാകില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മണിപ്പൂരിൽ സമാധാനം പുലരാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും സ്‌കൂളുകളെ മറ്റ് പ്രശ്‌നങ്ങളില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. ആദ്യ ദിനമായതിനാൽ സ്‌കൂളുകളിൽ ഹാജർ നില കുറവായിരുന്നു. എന്നാൽ സ്‌കൂളുകൾ വീണ്ടും തുറക്കാനുളള സർക്കാർ തീരുമാനത്തെ രക്ഷകർത്താക്കളും പൊതുസമൂഹവും പരക്കെ സ്വാഗതം ചെയ്തു.
ചില സ്‌കൂളുകൾ രക്ഷിതാക്കൾക്ക് ഒപ്പം മാത്രമേ കുട്ടികളെ വിടൂ എന്ന തീരുമാനമെടുത്തിട്ടുണ്ട്. സംഘർഷ സാദ്ധ്യതയുളള പ്രദേശങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുമെന്നും കലാപകാരികളെ തടയാൻ റോഡിൽ സ്ഥാപിച്ച ബങ്കറുകൾ നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ തുടർന്നാണ് കുക്കി – മെയ്‌തെയ് വിഭാഗങ്ങൾ ഏറ്റുമുട്ടിയത്.
സംഘർഷം കലാപത്തിലേക്ക് വഴിമാറിയതോടെയാണ് സ്‌കൂളുകൾ അടച്ചത്. ഇപ്പോഴും സംഘർഷ സ്ഥിതിക്ക് പൂർണമായി അയവ് വന്നിട്ടില്ല.
Discussion about this post