ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങളോട് പ്രതിഷേധ റാലിക്ക് അണിചേരാൻ ആവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഖുർആൻ കത്തിച്ച സംഭവത്തിൽ സ്വീഡനെതിരെ യുദ്ധസമാനമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ജൂലൈ 7 ന് നടക്കുന്ന റാലിയിൽ രാജ്യത്തെ മുഴുവൻ ജനങ്ങളും തെരുവിലിറങ്ങണമെന്നും പ്രതിഷേധം വൻ വിജയമാക്കണമെന്നും ഷെഹബാസ് ആഹ്വാനം ചെയ്തു. ഖുർആൻ കത്തിച്ചതിനെതിരെ പാകിസ്താൻ വലിയ രീതിയിൽ പ്രതിഷേധിക്കേണ്ടത് അനിവാര്യമാണെന്ന് ഷെഹബാസ് പറയുന്നു. സ്വഡനെതിരെയുള്ള യുദ്ധം എന്ന രീതിക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പാകിസ്താൻ ഒരുങ്ങുന്നത്.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ ജനങ്ങൾക്കിടയിൽ നിന്ന് വിമർശനവും ഉയരുന്നുണ്ട്. ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, മാസങ്ങളായി തെരുവിൽ അന്തിയുറങ്ങുന്ന സാധാരണക്കാരെ കണ്ടില്ലേയെന്നാണ് വിമർശനം. സാമ്പത്തികമാന്ദ്യം പിടിച്ചുകുലുക്കിയതോടെ അവശ്യസാധനങ്ങൾക്ക് പോലും പാകിസ്താനിൽ തീപിടിച്ച വിലയാണ്. റേഷനായി നൽകുന്ന അരിക്ക് പോലും വലിയ അടിപിടിയാണ് ജനങ്ങൾ നടത്തുന്നത്. ഇതിനിടയിലാണ് മറ്റൊരു രാജ്യത്തിനെതിരെ പ്രതിഷേധം നടത്താൻ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്യാൻ സാധിക്കുന്നത് മനസിലാവുന്നില്ലെന്ന് ചിലർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു. ഭരണകൂടത്തിനെതിരെ രാജ്യത്തെ ജനങ്ങൾ പ്രതിഷേധിക്കുന്നതിനെതിരെ കണ്ണെടച്ചാണോ പുതിയ ആഹ്വാനമെന്ന് ചോദിക്കുന്നവരും കുറവല്ല.
രാജ്യവ്യാപകമായി പ്രതിഷേധത്തിന് പദ്ധതിയിട്ടെങ്കിലും ഇതിനാവശ്യമായ ധനസമാഹരണം എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് പാകിസ്താൻ. പ്രകൃതി ദുരന്തങ്ങളും സാമ്പത്തികമാന്ദ്യവും പിടിച്ചുലച്ച സാഹചര്യത്തിൽ കോടികൾ ചിലവ് വരുന്ന രാജ്യവ്യാപക പ്രതിഷേധം എങ്ങനെ വിപുലമായി നടത്തുമെന്നാണ് ആലോചിക്കുന്നത്. നിലവിൽ ഖജനാവിൽ ദൈന്യംദിന പ്രവർത്തനങ്ങൾക്ക് പോലും പണമില്ല. അന്താരാഷ്ട്ര സംഘടനകളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും എടുക്കുന്ന കടം ഒരുവശത്ത് കുമിഞ്ഞ് കൂടുകയാണ്. ഈ സാഹചര്യത്തിൽ പ്രതിഷേധം റാലിയിൽ ഒതുക്കിയാലോ എന്ന ആലോചനയും നടക്കുന്നുണ്ട്.
Discussion about this post