ഇടുക്കി : കഴിഞ്ഞ ഞായറാഴ്ചയാണ് ഇടുക്കി പനംകുട്ടിയിൽ വാൽവ് ഹൗസ് ജംഗ്ഷന് സമീപം വിശ്വംഭരന്റെ വീടിന് മുകളിലേക്ക് കെഎസ്ഇബി കരാർ കമ്പനിയുടെ ലോറി വീഴുന്നത്. അന്നുമുതൽ തുടങ്ങിയതാണ് വിശ്വംഭരന്റെ ദുരിതവും. ലോറി വീണ് പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ ഈ കനത്ത മഴയ്ക്കിടയിലും കൊച്ചുകുട്ടികൾ അടക്കമുള്ള ആ ആറംഗ കുടുംബം ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിൽ നിരവധി ഓഫീസുകൾ കയറിയിറങ്ങി പോലീസും കെഎസ്ഇബിയും ജനപ്രതിനിധികളും എല്ലാമായി നിരവധി ചർച്ചകളും നടത്തി. ഒടുവിൽ മാധ്യമങ്ങളിലൂടെ വാർത്ത പുറംലോകവും അറിഞ്ഞു.
ഒടുവിൽ അഞ്ച് ദിവസത്തെ അലച്ചിലുകൾക്ക് ശേഷം സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ധാരണയായി. പൊലീസും ജനപ്രതിനിധികളും വിശ്വംഭരന്‍റെ കുടുംബവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കെഎസ്ഇബിയുടെ കരാർ കമ്പനി പ്രാഥമിക ധനസഹായമായി 3 ലക്ഷം രൂപ നല്‍കി. ധാരണപത്രം ഒപ്പിട്ട ശേഷം ലോറി വീടിന് മുകളിൽ നിന്നും മാറ്റുകയും ചെയ്തു.
ആദ്യം നടത്തിയ ചർച്ചയിൽ 75000 രൂപ നഷ്ടപരിഹാരമായി നൽകാമെന്നായിരുന്നു കരാർ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ ഇത് വിശ്വംഭരനും കുടുംബവും നിരസിക്കുകയായിരുന്നു . എന്നാൽ ഇതോടെ പോലീസ് പോലും തങ്ങൾക്കെതിരെ തിരിഞ്ഞു എന്നായിരുന്നു പിന്നീട് വിശ്വംഭരനും കുടുംബവും പറഞ്ഞത്. ഒടുവിൽ നീണ്ട ചർച്ചകൾക്കും മാധ്യമ വാർത്തകൾക്കും ശേഷം പുതിയ ധാരണയിൽ എത്തുകയായിരുന്നു.
വീടിന്റെ പണിക്കായി മൂന്നു ലക്ഷം രൂപ കരാർ കമ്പനി നല്‍കും. തുടര്‍ന്ന് ഇന്‍ഷ്യുറന്‍സ് ആയി ലഭിക്കുന്ന തുകയും വിശ്വംഭരന് നല്‍കുന്നതാണ് . ഈ വ്യവസ്ഥ വിശ്വംഭരനും കരാറുകാരും അംഗീകരിച്ചതോടെ ധാരണപത്രം ഒപ്പിട്ടു. തുടർന്ന് 8 മണിയോടെ ലോറി പുറത്തെത്തിച്ചു. ലോറി പുറത്തേക്ക് എടുക്കുന്നതിനിടയിൽ വീടിന്‍റെ കുറച്ചുഭാഗം കൂടി ഇടിഞ്ഞിട്ടുണ്ട്.
Discussion about this post