തിരുവനന്തപുരം : പോലീസ് സ്‌റ്റേഷനുകളിൽ ഇനി കാത്തിരുന്ന് സമയം കളയേണ്ടെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ്. വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഉദ്യോഗസ്ഥരെ കാണുന്നതിൽ കാലതാമസമുണ്ടാകാൻ പാടില്ലെന്നാണ് നിർദ്ദേശം. സ്റ്റേഷനിൽ നിന്നുള്ള സേവനം എത്രയും വേഗം നൽകുന്നു എന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉറപ്പാക്കണമെന്നും സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകി.
എസ്എച്ച്ഒയുടെ അഭാവത്തിൽ സ്റ്റേഷനിൽ എത്തുന്നവരുടെ പരാതികൾ കേൾക്കുവാൻ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. പരാതി ലഭിച്ചാൽ ഉടൻ തന്നെ കൈപ്പറ്റി രസീത് നൽകണം. പരാതി കൊഗ്നൈസബിൾ അല്ലെങ്കിൽ പ്രാഥമിക അന്വേഷണത്തിനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ആ ഉദ്യോഗസ്ഥന്റെ പേര് വിവരം പരാതിക്കാരനെ അറിയിക്കണം എന്നും നിർദേശത്തിൽ പറയുന്നു. പരാതി കൊഗ്നൈസബിൾ ആണെങ്കിൽ ഉടനടി കേസ് രജിസ്റ്റർ ചെയ്യുകയും എഫ്ഐആറിന്റെ പകർപ്പ്, പരാതിക്കാരന് സൗജന്യമായി നൽകുകയും വേണം.
പോലീസ് സ്റ്റേഷനിലെത്തുന്നവരെ ആവശ്യങ്ങൾ മാനിച്ച് അവരെ പബ്ലിക് റിലേഷൻസ് ഓഫീസർ വേണം ഉദ്യോഗസ്ഥരുടെ മുന്നിലെത്തിക്കാൻ. സ്റ്റേഷനിലെത്തുന്ന മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും പ്രത്യേക പരിഗണന നൽകണം. അവരുടെ പരാതിയിന്മേൽ കാലതാമസമില്ലാതെ നടപടി സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഔദ്യോഗിക ഫോണിൽ വരുന്ന കോളുകൾ എല്ലാം സ്വീകരിക്കണമെന്നും കോൾ ഡൈവർട്ട് ചെയ്യാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
കേസിൽ പ്രതികളെ അറസ്റ്റ് ചെയ്താൽ അത് പരാതിക്കാരനെ അറിയിക്കണം. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയാൽ ആ വിവരവും അറിയിക്കണം. പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കുമെന്നും ഡിജിപിയുടെ നിർദേശത്തിൽ പറയുന്നു.
Discussion about this post