കാനഡ: ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധ റാലിക്കെത്തിയ ഖാലിസ്ഥാനികളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ച് ഇന്ത്യൻ വംശജർ. ഖാലിസ്ഥാനി അനുകൂല പ്രതിഷേധത്തിനായി വിരലിൽ എണ്ണാവുന്നവർ എത്തിയപ്പോൾ, തങ്ങളുടെ കോൺസുലേറ്റ് ഓഫീസിനേയും നയതന്ത്രജ്ഞരെയും സംരക്ഷിക്കുന്നതിനായി നിരവധി ഇന്ത്യക്കാരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ത്രിവർണ പതാകയേന്തി ഭാരത് മാതാ കീ ജയ്, വന്ദേ ഭാരതം , എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഹൈക്കമ്മീഷൻ ഓഫീസിന് പുറത്ത് തടിച്ചു കൂടിയ ഇന്ത്യക്കാർ തങ്ങളുടെ ദേശസ്‌നേഹം വെളിപ്പെടുത്തിയത്.
ഖാലിസ്ഥാനി സിഖ് അല്ലെന്നും കാനഡ ഖാലിസ്ഥാനികളെ പിന്തുണയ്ക്കുന്നത് നിർത്തണമെന്നും ഉള്ള പ്ലക്കാർഡുകളുമായാണ് ഇന്ത്യൻ പൗരന്മാർ ഹൈക്കമ്മീഷന് പുറത്ത് നിന്നത്. തങ്ങളിവിടെ ഖാലിസ്ഥാനികളെ നേരിടാനായി എത്തിയതാണെന്നും ഖാലിസ്ഥാനികളുടെ വിഡ്ഢിത്തങ്ങൾക്ക് അറുതിവരുത്താനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യൻ വംശജർ പറഞ്ഞു. കാനഡ സമാധാനമുള്ള രാജ്യമാണ്, സമാധാനപരമായി തുടരാൻ ഞങ്ങൾ ആഗ്രഹിച്ചു. അടിസ്ഥാനപരമായി, ഇത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്ന് കാനഡ ഗവൺമെന്റിനോട് പറയാൻ ഞങ്ങൾ ശ്രമിക്കുന്നുവെന്ന് ഒരു ഇന്ത്യൻ പൗരൻ അഭിപ്രായപ്പെട്ടു.
കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്കെതിരെ ഖാലിസ്ഥാനികൾ ഭീഷണി മുഴക്കിയിരുന്നു.ഖാലിസ്ഥാൻ ഭീകരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലയ്ക്ക് ഉത്തരവാദികളെന്നാരോപിച്ചാണ് ഭീഷണി മുഴക്കിയത്. നയതന്ത്ര പ്രതിനിധികളുടെ ചിത്രം പതിപ്പിച്ച പോസ്റ്ററും പ്രചരിപ്പിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾ നടത്തുന്ന റാലിക്ക് മുന്നോടിയായി വലിയ പ്രചരണവും ഇവർ നടത്തിയിരുന്നു.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദമല്ല പുറത്തുവരേണ്ടതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ തീവ്രവാദത്തിനെതിരെ എന്നും കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചത്.
Discussion about this post