എകെജി സെന്ററിൽ കൂട്ടിയിട്ട ചെങ്കൊടികളുമേന്തി ഏകീകൃത സിവിൽ കോഡിനെതിരെ, സമരമുഖത്തേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. അണിയറയിൽ മാസ് ബിജിഎമ്മും ഡയലോഗുകളും ഒരുങ്ങിക്കഴിഞ്ഞു. ഒരു രാജ്യം, ഒരു നിയമം എന്നത് നടപ്പിലാക്കാൻ ഒരുങ്ങുന്ന കേന്ദ്രസർക്കാരിനെ, എന്ത് വില കൊടുത്തും തടയുമെന്നാണ് ഇടതുപക്ഷ നേതാക്കൾ അവകാശപ്പെടുന്നത്. ജൂലൈ ഒമ്പത് സിപിഎമ്മിന് അത്ര പെട്ടെന്ന് മറക്കാൻ പറ്റുമോ? സിപിഎം അതോ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരേടായി അതിനെ ചവറ്റുകുട്ടയിൽ എറിയാനാണോ നേതൃത്വത്തിന്റെ തീരുമാനം?
സിപിഎം ഓർക്കാനിഷ്ടപ്പെടുന്നില്ലെങ്കിലും നിയമസഭയിലെ ചരിത്ര രേഖകളും പത്ര- ആർക്കേവ്‌സുകളും സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ വെളിച്ചത്ത് കൊണ്ടുവരുന്നു. ഇടതുപക്ഷത്തിലെ അതികായന്മാരായ ഇഎംഎസും സുശീല ഗോപാലനും, കെആർ ഗൗരിയമ്മയും എകെ പത്മനാഭനും ഏക വ്യക്തിനിയമത്തിനായി ശബ്ദമുയർത്തിയവരായിരുന്നു. ഇതിൽ പലരും നിയമസഭയിൽ വ്യക്തിനിയമത്തിനായി വാദിച്ചതിന്റെ സഭാ രേഖകൾ നിലവിലുണ്ട് താനും.
അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഎം നിയമസഭയ്ക്കുള്ളിൽ ഏക വ്യക്തി നിയമം നടപ്പിലാക്കുന്നതിനായി ഘോരഘോരം വാദിച്ചിരുന്നു. കെ.ആർ.ഗൗരിയമ്മ, എം.വി.രാഘവൻ, ഒ.ഭരതൻ, കെ.പി.അരവിന്ദാക്ഷൻ, വി.ജെ.തങ്കപ്പൻ, സി.ടി.കൃഷ്ണൻ, പി.വി.കുഞ്ഞിക്കണ്ണൻ, ഇ .പത്മനാഭൻ എന്നിവർ ഏക സിവിൽകോഡിനായി സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചു. ഏക വ്യക്തിനിയമം നടപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ഇതിന് മറുപടിയായി അന്ന് മന്ത്രിയായിരുന്ന എംപി ഗംഗാധരൻ പറയുകയും ചെയ്തു. പ്രധനമന്ത്രി രാജീവ് ഗാന്ധി ഇപ്പോൾ വ്യക്തിനിയമം നിർമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു ഗംഗാധരന്റെ വിശദീകരണം. അദ്ദേഹത്തിന്റെ അതേ അഭിപ്രായമാണ് തനിക്കെന്നും മന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞു. വലിയ പ്രതിഷേധങ്ങൾക്കായിരുന്നു നിയമസഭ പിന്നീട് സാക്ഷ്യം വഹിച്ചത്.
ഏക സിവിൽ കോഡ്: മന്ത്രിക്ക് ഉത്തരം മുട്ടി എന്നായിരുന്നു ദേശാഭിമാനിയിൽ അടുത്ത ദിവസം വാർത്ത പ്രസിദ്ധീകരിച്ചത്. പിന്നീട് പൊതു വേദികളിലും പാർട്ടിപത്രത്തിലും, ഏക വ്യക്തി നിയമം നടപ്പിലാക്കേണ്ട ആവശ്യകതയെക്കുറിച്ചായിരുന്നു സിപിഎമ്മിന്റെ ചർച്ച. ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ നിർദ്ദേശക തത്വങ്ങളിലൊന്നായി രാജ്യത്തെ ജനങ്ങൾക്ക് ഒരു ഏകീകൃത സിവിൽ കോഡ് ഉറപ്പാക്കാൻ ഭരണകൂടം ശ്രമിക്കണമെന്ന് പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് സിപിഎം നേതാക്കൾ കവല പ്രസംഗങ്ങൾക്ക് ചൂട് പിടിപ്പിച്ചത്. ഭരണഘടന നിലവിൽ വന്നിട്ട് 35 വർഷത്തിന് ശേഷം ഏകവ്യക്തി നിയമത്തിനായി വാദിക്കുന്നത് എന്തിനെന്ന ചോദ്യം സിപിഎം അന്ന് ഗൗനിച്ചതേ ഇല്ല.രാജ്യത്തിന് അത് ആവശ്യം എന്നായിരുന്നു അന്ന് സിപിഎമ്മിന്റെ ഉത്തരവും നിലപാടും.
പ്രസിദ്ധമായ ഷബാനു കേസിൽ വിധി വന്നതോടെയാണ് ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നയം ഇഎംഎസ് നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചത്. ഇഎംഎസിനെ ചുവട് പിടിച്ചായിരുന്നു സിപിഎം സിവിൽകോഡിനായി പിന്നീട് വാദങ്ങളുന്നയിച്ചത്. സതിയും ശൈശവവിവാഹവും രാജ്യത്ത് നിരോധിക്കപ്പെട്ടത് ജനങ്ങളുടെ പൂർണ സമ്മതത്തോടെ അല്ലെന്നും വ്യക്തി നിയമത്തിന് വേണ്ടി ജനങ്ങളെ അണിനിരത്താൻ വിദ്യാസമ്പന്നരായ എഴുത്തുകാരും പത്രപ്രവർത്തകരും രംഗത്തിറങ്ങണമെന്നും ഇഎംഎസ് ആവശ്യപ്പെട്ടു.1987 ലെ തിരഞ്ഞെടുപ്പിലും ഇതേ നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ഏക സിവിൽ കോഡ് നടപ്പാക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷനോട് സമരം ചെയ്യാനും ഇ.എം.എസ് ആഹ്വാനം ചെയ്തു.
ഏക സിവിൽകോഡിനായുള്ള ഇഎംസിന്റെ നിലപാട് തെറ്റായിരുന്നുവെന്ന് ദേശാഭിമാനിയിൽ ഓരിക്കൽക്കൂടി വാർത്ത കൊടുക്കാൻ സിപിഎമ്മിനാവുമോ ? പഴയ നിലപാടിൽ നിന്നും മലക്കം മറിഞ്ഞെങ്കിൽ അത് കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയാൻ തയാറാകേണ്ടത് കേരളത്തിലെ ഭരണപക്ഷപാർട്ടി എന്ന നിലയിൽ സിപിഎമ്മിന്റെ ഉത്തരവാദിത്വമാണ്. സിവിൽകോഡിനെതിരെ അങ്കപുറപ്പാടിനിറങ്ങുന്ന നേതാക്കൾ, ലാൽ സലാം വിളിച്ചാരാധിക്കുന്ന നേതാക്കളുടെ നിലപാടുകളെ തള്ളിപ്പറയാൻ തയ്യാറുണ്ടോ എന്നാണ് ചോദ്യം. വോട്ട് ബാങ്ക് മാത്രം ലക്ഷ്യം കണ്ട്, ന്യൂനപക്ഷ പ്രീണനത്തിനായി നിലപാടുകൾ മാറ്റിപ്പറയുന്ന പാർട്ടിയുടെ ചരിത്രം വീണ്ടും ആവർത്തിക്കുകയാണോ എന്ന സംശയം ജനങ്ങൾക്കിടയിൽ നിന്ന് ഉയർന്നാലും തെറ്റ് പറയാനാവില്ല.
ദശാബ്ദങ്ങൾക്ക് മുൻപ് മുസ്ലീം സമൂഹത്തിലെ കാലഹരണപ്പെട്ട നിയമങ്ങളെ പൊളിച്ചെഴുതണമെന്ന നിലപാട് എടുത്ത പാർട്ടി, ഇന്ന് ഏകവ്യക്തി നിയമത്തിനെതിരായി പോരാടാൻ സമസ്തയെ അടക്കം പരിപാടികളുടെ സംഘാടക സമിതി കസേരയിൽ പിടിച്ചിരുത്തുന്നു. കൂടെ കൂടെ മുസ്ലീം ലീഗിനെ ക്ഷണിച്ച് ഇളിഭ്യരായി മടങ്ങുന്നു. ഏകസിവിൽകോഡ് മുസ്ലീങ്ങൾക്കെതിരാണെന്ന് പടച്ചുവിട്ട് ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന സിപിഎം, നമ്മുടെ ഭരണഘടന എല്ലാ ജനങ്ങൾക്കും തുല്യാവകാശം ഉറപ്പുനൽകുന്നുന്നതാണെന്ന് ഉറച്ചുവിശ്വസിക്കാൻ തയ്യാറാവണം. എന്നിട്ട് വേണം സ്വാതന്ത്ര്യത്തെ കുറിച്ചും സോഷ്യലിസത്തെ കുറിച്ചും മുദ്രാവാക്യം വിളിക്കാൻ. അല്ലാ എങ്കിൽ ബംഗാളും ത്രിപുരയും പോലെ കേരളവും കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയും.
Discussion about this post