കശ്മീർ: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് താത്ക്കാലികമായി നിർത്തിവച്ചിരുന്ന അമർനാഥ് തീർത്ഥയാത്ര പുന:രാരംഭിച്ചു. നൂൻവാൻ, ബാൾട്ടൽ ബേസ് ക്യാമ്പുകളിൽ ഉള്ള തീർത്ഥാടകർക്കാണ് അമർനാഥിലേക്ക് പോകാനുള്ള അനുമതി നൽകിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ജമ്മുവിൽ നിന്ന് കശ്മീരിലേക്ക് പോകാൻ തീർത്ഥാടകർക്ക് അനുമതി നൽകിയിരുന്നില്ല.
ജൂലൈ ഒന്നിനാണ് ഈ വർഷത്തെ അമർനാഥ് തീർത്ഥയാത്ര ആരംഭിച്ചത്. എന്നാൽ ഏഴാം തിയതിയോടെ തീർത്ഥാടകർക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഒരാഴ്ച കൊണ്ട് 85,000ത്തിലധികം തീർത്ഥാടകരാണ് യാത്രയുടെ ഭാഗമായത്. യാത്ര നിർത്തിവച്ചതിന് പിന്നാലെ വിവിധ ഇടങ്ങളിലായി കുടുങ്ങിയ 650ലധികം തീർത്ഥാടകരെ ഭരണകൂടവും സുരക്ഷാ സേനയും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
ജമ്മു കശ്മീരിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് പ്രദേശത്തെ നദികളിലെല്ലാം വലിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തെക്കൻ കശ്മീരിലും ശ്രീനഗറിലും വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിരുന്നു. കാലാവസ്ഥ അനുകൂലമായതിന് പിന്നാലെയാണ് അമർനാഥ് തീർത്ഥയാത്ര പുന:രാരംഭിച്ചത്. അതേസമയം കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്തെ ദേശീയ പാതകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
Discussion about this post